Writer - രാഗേന്ദു പി.ആർ
Web Journalist
കോട്ടയം: പാലാ യുഡിഎഫില്‍ വീണ്ടും തര്‍ക്കം. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. ഡിവൈഎഫ്‌ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.
സമ്മേളനത്തിനായി ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. എന്നാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണയോട് കൂടി കൗണ്‍സില്‍ അജണ്ട പാസാക്കി.
ഇതോടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് സ്വതന്ത്രര്‍ക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ ബിനു പുളിക്കക്കണ്ടവും ബിജുവും കൗണ്‍സിലിലില്‍ പങ്കെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇത് എല്‍ഡിഎഫും സ്വതന്ത്രരും തമ്മിലുള്ള ഒത്തുകളിയാണെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
എന്നാല്‍ വ്യക്തിപരമായ കാരണത്താലാണ് ഇരുവരും യോഗത്തില്‍ എത്താതിരുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
സ്വതന്ത്ര കൂട്ടായ്മയില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടം കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണം ഉള്‍പ്പെടെ ആരോപിച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്.
അതേസമയം പിന്തുണ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു.