കന്നിവോട്ടറാണോ? ആശയക്കുഴപ്പം വേണ്ട, വോട്ടിംഗ് സിംപിൾ ആണ്‌ !

വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ ഉടൻ തന്നെ പ്രിസൈസിങ് ഓഫീസറെ ബന്ധപ്പെടുക

Update: 2024-04-24 13:03 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുകയാണ്. അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. വോട്ടിംഗ് സംബന്ധിച്ച് പല സംശയങ്ങളും ആശയക്കുഴപ്പങ്ങളും ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകാം. ഇതൊഴിവാക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത് എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ;

1. സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാനുള്ള ഊഴത്തിന് കാത്തു നിൽക്കണം.

2. വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കും

3. പിന്നീട് ഫസ്റ്റ് പോളിങ് ഓഫീസർ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യും.

4. ശേഷം രണ്ടാം പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യും.

5. ഈ പരിശോധനയ്ക്ക് ശേഷം വോട്ടർ വോട്ടിംഗ് നടത്തുന്നതിനുള്ള കംപാർട്ടമെന്റിൽ എത്തണം. അപ്പോൾ മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കും. അപ്പോൾ ബാലറ്റ് യൂണിറ്റിലെ റെഡ് ലൈറ്റ് പ്രകാശിക്കും. തുടർന്ന് വോട്ടർ താല്പര്യമുള്ള സ്ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തണം. അപ്പോൾ സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കും. ഉടൻ തന്നെ തിരഞ്ഞെടുത്ത സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യും. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദമാണ് വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നത്.

വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ ഉടൻ തന്നെ പ്രിസൈസിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറയുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News