തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം

മറ്റന്നാളാണ് വോട്ടെടുപ്പ്

Update: 2022-05-29 00:43 GMT
Advertising

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. മറ്റന്നാളാണ് വോട്ടെടുപ്പ്.

ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴാനൊരുങ്ങുകയാണ് തൃക്കാക്കരയില്‍. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും വരെ സ്ഥാനാർഥികളും മുന്നണി നേതാക്കളും ഓടിയെത്തിയുള്ള പ്രചാരണമാണ് ഇന്നത്തോടെ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ആവേശം മൂന്ന് മുന്നണികളുടെയും അണികള്‍ ഇന്ന് കൊട്ടിത്തീർക്കും. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിട്ടുള്ളത്.

പതിവ് രീതിയില്‍ തന്നെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് ഇന്നും പ്രചാരണം തുടങ്ങും. ഉച്ച കഴിഞ്ഞ് മട്ടുമാറും. ബൈക്ക് റാലിയാണ് യു.ഡി.എഫ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളായ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും. എല്‍.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് രാവിലെ മുതല്‍ റോഡ് ഷോയുമായി ഇറങ്ങും. കാക്കനാട് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പാലാരിവട്ടത്ത് അവസാനിക്കും. ബി.ജെ.പി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങും. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിക്കും. എ.എന്‍‌ രാധാകൃഷ്ണനായി പി.സി ജോർജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തും.

ശക്തമായ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരത്തോടെ അവസാനമാകുന്നത്. നാളെ നിശബ്ദപ്രചാരണം കൂടി കഴിഞ്ഞാല്‍ പിന്നെ വോട്ടെടുപ്പാണ്. തൃക്കാക്കര വിധിയെഴുതുന്ന ദിനം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News