എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തോടെ തൃക്കാക്കരയിൽ പ്രചാരണം സജീവമാകുന്നു

തൃക്കാക്കരയിലെ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. എ.എൻ. രാധാകൃഷ്ണൻ, എസ്. ജയകൃഷ്ണൻ, ടി.പി. സിന്ധുമോൾ എന്നിവരാണ് പരിഗണനയിലുള്ളത്.

Update: 2022-05-06 00:57 GMT
Advertising

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെക്കൂടി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് കളം ഇന്ന് മുതൽ സജീവമാകും. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ തേടും. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വീട് കയറി വോട്ട് തേടുന്നത് തുടരുകയാണ്

ഇന്ന് മുതൽ തൃക്കാക്കരയുടെ രാഷ്ട്രീയം കൂടുതൽ സജീവമാകും. മുക്കിലും മൂലയിലും രാഷ്ട്രീയ ചർച്ചകളുയരും. മതിലുകളും ചുവരുകളും സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് ചോദിക്കും. പ്രചാരണത്തിന്റെ ആദ്യ ദിനം മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിക്കാനാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് കൂടുതൽ സമയം വിനിയോഗിക്കുക. മുതിർന്ന രാഷ്ട്രീയ നേതാക്കളെയും സാമുദായിക നേതാക്കളെയും കണ്ട് പിന്തുണ തേടും. പ്രചരണ രംഗത്ത് രണ്ട് ദിവസം മുന്നോട്ട് പോയ യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം ആദ്യ ദിനം തന്നെ ഓടിയെത്താനുള്ള പരിശ്രമത്തിലാണ് എൽഡിഎഫ്.

യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വീട് കയറിയുള്ള പ്രചാരണം തുടരുകയാണ്. എതിർ സ്ഥാനാർഥിയെക്കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ പ്രചാരണത്തിനും വേഗതയേറും. പടമുകൾ ജുമാ മസ്ജിദ്, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര സെൻട്രൽ എന്നിവിടങ്ങളിലാണ് ഇന്ന് ഉമ തോമസിന്റെ പ്രചാരണം. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും ഇന്ന് മുതൽ തുടക്കമാകും. വരു ദിവസങ്ങളിൽ ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കൾ ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിൽ സജീവമാകും. വികസന ചർച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമായി ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് തൃക്കാക്കര കടക്കുകയാണ്

തൃക്കാക്കരയിലെ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. എ.എൻ. രാധാകൃഷ്ണൻ, എസ്. ജയകൃഷ്ണൻ, ടി.പി. സിന്ധുമോൾ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് കോഴിക്കോട് ചേരുന്ന കോർ കമ്മിറ്റിയിലാകും തീരുമാനം. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മൽസരിക്കുന്ന ആം ആദ്മിയും സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും

തൃക്കാക്കരയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡി എഫും എൽഡിഎഫും പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ അതിവേഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ശ്രമം. .മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് അടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് നാലുപേരുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ എ.എൻ രാധാകൃഷ്ണന് തന്നെയാണ് മുൻതൂക്കം. വനിതാ സ്ഥാനാർഥി വേണമെന്ന ആവശ്യം ഉയർന്നാൽ ടി.പി. സിന്ധുമോൾക്ക് നറുക്ക് വീഴും. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ പേരും സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്.

ട്വന്റി ട്വന്റി പിന്തുണയ്ക്കുമെന്നു അറിയിച്ചതോടെ ആം ആദ്മിയുടെ സ്ഥാനാർഥി ആരാകുമെന്നതും ആകാംക്ഷ വർധിപ്പിക്കുന്നു. 20 - 20 യുടെ വെൽഫയർ പൊളിറ്റിക്‌സുമായാണ് സഹകരിക്കുന്നത് എന്ന്ആം  ആദ്മി നേതാവ് പത്മനാഭ ഭാസ്‌കർ വ്യക്തമാക്കിയിരുന്നു. പി.സി സിറിയക്കിന്റെ അടക്കമുള്ള പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്വങ്കിലും സ്ഥാനാർഥിയാകാൻ ഇല്ലെന്ന നിലപാടിലാണ് സിറിയക്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ബിജെപിയും, ആം ആദ്മിയും പിടിക്കുന്ന വോട്ടുകളാവും ജയപരാജയം നിർണയിക്കുക.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News