ആര്യാടൻ ഷൗക്കത്തിനായി ചെന്നിത്തല; മലപ്പുറം ഡിസിസി പ്രസിഡണ്ട് പദവിക്കായി കടുത്ത പോരാട്ടം

അരനൂറ്റാണ്ടായി ആര്യാടൻ മുഹമ്മദ് നേതൃത്വം നൽകുന്ന മലപ്പുറത്തെ എ ഗ്രൂപ്പിലെ മുൻനിര നേതാക്കളിൽ ഭൂരിഭാഗവും ഇ. മുഹമ്മദ് കുഞ്ഞിക്കൊപ്പം എതിർപക്ഷത്താണുള്ളത്. മുഹമ്മദ് കുഞ്ഞിക്ക് പുറമെ കെപിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, കെപി നൗഷാദലി, എൻഎ കരീം, വി സുധാകരൻ എന്നിവർക്കും ഡിസിസി പ്രസിഡന്‍റ് പദവിയില്‍ കണ്ണുണ്ട്

Update: 2021-07-06 18:07 GMT
Advertising

വിവി പ്രകാശിന്റെ നിര്യാണത്തോടെ ഒഴിഞ്ഞുകിടക്കുന്ന മലപ്പുറം ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനായി ചരടുവലികൾ സജീവമാക്കി പ്രമുഖർ. മകൻ ആര്യാടൻ ഷൗക്കത്തിന് സ്ഥാനം ഉറപ്പിക്കാനായി രമേശ് ചെന്നിത്തലയെ മുൻനിർത്തി ആര്യാടൻ മുഹമ്മദിന്റെ നീക്കം. അതേസമയം, ഇ. മുഹമ്മദ് കുഞ്ഞിയുടെ പേരും സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിലേക്ക് പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പ് തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച ആര്യാടനോട് ചെന്നിത്തലയ്ക്കുള്ള കടപ്പാട് ഉപയോഗപ്പെടുത്തിയാണ് പുതിയ നീക്കം നടക്കുന്നത്. ഉമ്മൻചാണ്ടിയുടെ പിന്തുണയും ആര്യാടൻ മുഹമ്മദ് ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം, അരനൂറ്റാണ്ടായി ആര്യാടൻ മുഹമ്മദ് നേതൃത്വം നൽകുന്ന മലപ്പുറത്തെ എ ഗ്രൂപ്പിലെ മുൻനിര നേതാക്കളിൽ ഭൂരിഭാഗവും ഇ. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ എതിർപക്ഷത്താണ്. എ ഗ്രൂപ്പിലും കോൺഗ്രസ് രാഷ്ട്രീയത്തിലും നേതൃപരമായ അനുഭവസമ്പത്തില്ലാത്ത ആര്യാടൻ ഷൗക്കത്ത് കടന്നുവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുഹമ്മദ് കുഞ്ഞി വിഭാഗത്തിന്റെ നിലപാട്. രമേശ് ചെന്നിത്തല-ഉമ്മൻചാണ്ടി അച്ചുതണ്ടിന്റെ ശക്തിപരീക്ഷണ വേദി കൂടിയായി ഇതോടെ മലപ്പുറം ഡിസിസി പ്രസിഡണ്ട് പദവി മാറുകയാണ്.

പ്രതിപക്ഷ നേതൃപദവി നഷ്ടമായതിനുശേഷം രാഹുൽഗാന്ധിയെ കണ്ട ചെന്നിത്തല പ്രവർത്തകരെ കാണാൻ ആദ്യമായി എത്തിയത് മലപ്പുറത്തായിരുന്നു. ആര്യാടൻ മുഹമ്മദുമായി സഹകരിച്ച് പോകണമെന്ന സന്ദേശം മലപ്പുറത്ത് തന്നോടൊപ്പം നിൽക്കുന്നവർക്ക് ചെന്നിത്തല നൽകിയിട്ടുണ്ട്.

ഡിസിസി പ്രസിഡണ്ട് പദവിയിലേക്ക് പ്രായപരിധി മാനദണ്ഡമല്ലെന്ന് കെ. സുധാകരൻ വ്യക്തമാക്കിയതോടെയാണ് ഇ. മുഹമ്മദ് കുഞ്ഞിക്കും മോഹമുദിച്ചത്. കെപിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, കെപി നൗഷാദലി, എൻഎ കരീം, വി സുധാകരൻ എന്നിവർ ഡിസിസി പ്രസിഡണ്ട് പദവിക്കായി സജീവമായി രംഗത്തുണ്ട്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡണ്ടിന്റെയും നിലപാടുകൾ ഇക്കാര്യത്തിൽ നിർണായകമാകും. മലപ്പുറത്തിന്റെ കാര്യത്തിൽ ഉമ്മൻചാണ്ടി-ചെന്നിത്തല അച്ചുതണ്ടിന്റെ താൽപര്യം വിഡി സതീശനും കെ. സുധാകരനും വകവച്ചുനൽകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

എല്ലാകാലത്തും പിൻബലമായി കൂടെയുണ്ടായിരുന്ന മലപ്പുറത്തെ എ ഗ്രൂപ്പ് വിഘടിച്ചുപോയത് ആര്യാടൻ മുഹമ്മദിന്റെ വിലപേശൽശക്തി കുറച്ചിട്ടുണ്ട്. വിവി പ്രകാശിന്റെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്തിന്റെ പേര് പ്രതിക്കൂട്ടിലായതും പ്രശ്‌നമായി മാറും. പ്രകാശിന്റെ മരണവീട് സന്ദർശിക്കാനെത്തിയ മുതിർന്ന നേതാക്കളോട് ഇതുമായി ബന്ധപ്പെട്ട പരാതികൾ കുടുംബവും അടുത്ത സുഹൃത്തുക്കളും അറിയിച്ചിരുന്നു.

മുസ്ലിം സമുദായനേതൃത്വവുമായി എല്ലാ കാലത്തും ഏറ്റുമുട്ടൽനയം സ്വീകരിച്ചുവരുന്ന ഷൗക്കത്തിനോട് ലീഗിനും സമുദായ ഗ്രൂപ്പുകൾക്കും താൽപര്യക്കുറവുണ്ട്. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഷൗക്കത്ത് സ്വീകരിച്ച നിലപാടുകൾക്കെതിരെ 'സമസ്ത'യുടെ മുഖപത്രത്തിൽ ഉൾപ്പെടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം ആര്യാടന് തിരിച്ചടിയാകാനിടയുള്ള ഘടകങ്ങളാണ്.

Tags:    

Editor - Shaheer

contributor

By - രാഷ്ട്രീയകാര്യ ലേഖകന്‍

contributor

Similar News