സംസ്ഥാനത്തെ ലയങ്ങളുടെ നവീകരണം പ്രഖ്യാപനങ്ങളിൽ മാത്രം

തോട്ടം മേഖലയിലെ പ്രശ്നങ്ങളിൽ വിദഗ്ധ പഠനം വേണമെന്ന നിലപാടിൽ സർക്കാർ

Update: 2024-02-28 01:40 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: സംസ്ഥാനത്തെ ലയങ്ങളുടെ നവീകരണം പ്രഖ്യാപനങ്ങളിലൊതുങ്ങി. ഓരോ ബജറ്റിലും പ്രത്യേകം തുക വകയിരുത്തുന്നതിനുമപ്പുറം തുടർ നടപടികളൊന്നും ഉണ്ടായില്ല. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും പഠനം വേണമെന്ന നിലപാടിലാണ് സർക്കാർ. സർക്കാരിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും 24 വർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാനും ലയങ്ങൾ നവീകരിക്കാനും പ്രത്യേക പാക്കേജ് ഉണ്ടാകുമന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ. 2021 മുതൽ ഇക്കഴിഞ്ഞ ബജറ്റിൽ വരെ ലയങ്ങളുടെ നവീകരണത്തിന് പത്ത് കോടി വീതം വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. ആദ്യം അനുവദിച്ച 10 കോടി ഇതിനോടകം നഷ്ടമായി. മാർച്ച് 31 ന് മുമ്പ് ഭരണാനുമതി ലഭിച്ചില്ലെങ്കിൽ രണ്ടാമത് അനുവദിച്ച 10 കോടിയും നഷ്ടമാകും.

2020 ലെ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ലയങ്ങളുടെ പുനരുദ്ധാരണവും തോട്ടം മേഖലയിലെ പ്രശ്ന പരിഹാരവും അനിവാര്യമാണെന്ന ആവശ്യമുയർന്നു. ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലെ ലയങ്ങൾ അടിയന്തിരമായി നവീകരിക്കണം എന്ന നിർദേശം തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടവും സർക്കാരിനു മുന്നിൽ വെച്ചു.

തോട്ടം മേഖല നേരിടുന്ന പ്രതിസന്ധികൾ മറി കടക്കാൻ പ്രത്യേകപാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തൻ ഡോ.ഗിന്നസ് മാടസ്വാമി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനവും നൽകി. തുടർപഠനങ്ങൾക്ക് ശേഷം പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു മറുപടി.പഠനങ്ങളും തുടർചർച്ചകളും മുറക്ക് നടക്കുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടായി കാര്യങ്ങൾക്കൊരു തീരുമാനവുമില്ല. തീരുമാനമുണ്ടാകാൻ മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കണോ എന്നാണ് തൊഴിലാളികളുടെ ചോദ്യം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News