ശിരോവസ്ത്ര വിവാദം: 'വിദ്യാർഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപം, ഒരു കുട്ടിക്കും ഇനി ദുരനുഭവം ഉണ്ടാകരുത്'; മന്ത്രി വി.ശിവന്‍കുട്ടി

പരാതി ലഭിച്ചതിനെ തുടർന്നാണ് വിഷയത്തില്‍ അടിസ്ഥാനത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി

Update: 2025-10-15 05:34 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:  ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

സ്കൂൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് വിഷയത്തില്‍ അടിസ്ഥാനത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'വിദ്യാർഥിനിയെ പുറത്താക്കിയത് ഗുരുതര കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തിൽ വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇനി ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല..'മന്ത്രി പറഞ്ഞു.

Advertising
Advertising

'കുട്ടിയോ രക്ഷിതാവോ വേണ്ടെന്ന് പറയുന്നത് വരെ കുട്ടിക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ട്. സംഭവത്തില്‍  റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ അധികൃതരോട്ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല.വിഷയത്തില്‍ കടുത്ത നടപടിയിലേക്ക് സർക്കാർ കടന്നിട്ടില്ല. അന്വേഷിക്കാൻ വേണ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ സർക്കാരിന് അവകാശമില്ലേയെന്നും മന്ത്രി ചോദിച്ചു. 

സംഭവത്തില്‍ സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന്റെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വിദ്യാർഥിക്കും രക്ഷിതാക്കൾക്കും ഉണ്ടായ വിഷമങ്ങൾ പരിഹരിച്ച് ഇന്ന് 11 മണിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ  മന്ത്രി വി. ശിവൻകുട്ടി സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെൻ്റിനും കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടത് അനുചിതമാണെന്നാണ് സീറോ മലബാർ സഭയുടെയും സ്കൂളിന്റെയും വാദം. രമ്യതയിൽ പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി ഊതിക്കത്തിച്ചുവെന്ന് സ്കൂൾ മാനേജ്മെന്റിനായി ഹാജരാകുന്ന അഭിഭാഷക അഡ്വ. വിമല ബിനുവും പ്രതികരിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News