കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി നടത്തുന്നത് ക്രിസ്ത്യൻ വേട്ടയുടെ തുടർച്ചയെന്ന് വെൽഫെയർ പാർട്ടി
ജയിലിടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ സംഘപരിവാറിന്‍റെ താൽപര്യം പരിഗണിച്ച് അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് ബിജെപി നടത്തി വരുന്ന ക്രിസ്ത്യൻ വേട്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുന്നുവെന്ന ബജ്റംഗ്ദൾ ഭീകരരുടെ വ്യാജ ആരോപണത്തെ അടിസ്ഥാനമാക്കിയാണ് കന്യാസ്ത്രീകൾ നൽകിയ വിശദീകരണത്തെ പോലും പരിഗണിക്കാൻ തയ്യാറാകാതെ സംഘ്പരിവാർ പോലീസ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്. രാജ്യത്ത് ബിജെപി ഭരണമുള്ള പ്രദേശങ്ങളിൽ പൊലീസ് ഉൾപ്പെടെയുള്ള ഭരണകൂട സംവിധാനങ്ങൾ കടുത്ത ന്യൂനപക്ഷ വിരുദ്ധ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് വ്യക്തമാക്കുന്നത്.
ട്രെയിനിൽ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും ആദിവാസി പെൺകുട്ടികളെയും യാത്രാമധ്യേ തടഞ്ഞുവെച്ച ബജ്റംഗ്ദൾ ഭീകരുടെ അതിക്രമത്തിന് കൂട്ടുനിൽക്കുന്ന സമീപനമാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിലൂടെ പൊലീസ് ചെയ്തത്. ബിജെപി ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ - ദളിത് - ആദിവാസി സമൂഹങ്ങൾ കടുത്ത അരക്ഷിതാവസ്ഥയാണ് നേരിടുന്നത്.
അറസ്റ്റിലായ തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവർക്ക് വെൽഫെയർ പാർട്ടിയുടെ പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നു. ജയിലിടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.