റിയാസ് മൗലവി വധം: വിധിയില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാരും ഉത്തരവാദികള്‍-വെൽഫെയർ പാർട്ടി

''കേരളത്തിൽ, വിശിഷ്യാ കാസർകോട്ട് ആർ.എസ്.എസ്സുകാർ ഉള്‍പ്പെട്ട കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ല.''

Update: 2024-03-30 10:47 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: റിയാസ് മൗലവി വധത്തിൽ ആർ.എസ്.എസിന് വേണ്ടി അന്വേഷണ സംഘം എഴുതിയ തിരക്കഥ വഴി പ്രതിചേർക്കപ്പെട്ടവരും ഗൂഢാലോചന നടത്തിയവരും നിയമത്തിനു മുമ്പിൽ നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് വെൽഫെയർ പാർട്ടി. കേരളത്തിൽ, വിശിഷ്യാ കാസർകോട്ട് ആർ.എസ്.എസ്സുകാർ ഉള്‍പ്പെട്ട കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ലെന്നും സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി കുറ്റപ്പെടുത്തി. കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാരും ഈ സംഭവത്തിന് ഉത്തരവാദികളാണെന്നും അദ്ദേഹം ആരോപിച്ചു

ചൂരി മദ്രസയിലെ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയതെങ്കിലും സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും മദ്യലഹരിയിൽ പ്രതികൾ ചെയ്തുപോയതാണെന്നും അന്ന് തന്നെ അന്വേഷണ സംഘം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കൃത്യം ചെയ്ത മൂന്നുപേരിൽ മാത്രം കേന്ദ്രീകരിച്ച് കേസിനെ ദുർബലമാക്കുകയാണ് അന്വേഷണ സംഘം ചെയ്തിരിക്കുന്നത്. അതിൻ്റെ സ്വാഭാവിക പരിണതിയാണ് വിചാരണയിൽ കണ്ടത്. സാക്ഷികളാരും കൂറുമാറാതിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിധിയുണ്ടായത് എന്നതിന് പ്രോസിക്യൂഷൻ ഉത്തരം പറയണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

''ആർ.എസ്.എസ്സുകാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ കോടതികളിൽ നിന്ന് ഉദാസീന നിലപാടുകൾ വരുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ല. സാധാരണ കൊലപാതക കേസുകളിൽ കീഴ്‍ക്കോടതികള്‍ കടുത്ത ശിക്ഷ വിധിക്കുന്നതാണ് നമ്മുടെ നീതിന്യായ സംവിധാനത്തിലെ പതിവ്. പിന്നീട് മേൽക്കോടതികളിലെ വിചാരണ നടപടിക്രമങ്ങളിൽ ശിക്ഷകൾ ലഘൂകരിക്കപ്പെടാറുണ്ട്. എന്നാൽ ആർ.എസ്.എസ് ക്രിമിനലുകൾ പ്രതികളായി വരുന്ന കേസുകളിൽ കീഴ്‍ക്കോടതികള്‍ തന്നെ ഏറ്റവും ലഘുവായ ശിക്ഷ പുറപ്പെടുവിക്കുകയോ കുറ്റവിമുക്തരായി പ്രഖ്യാപിക്കുകയോ ചെയ്യുന്നത് കോടതികളുടെ വിശ്വാസ്യതയെ തന്നെയാണ് ആദ്യം ബാധിക്കുന്നത്.''

റിയാസ് മൗലവി വധം കേവലം ഒരു കൊലപാതക കേസ് എന്നതിൽ ഉപരി സമൂഹത്തിൽ വംശീയ കലാപം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത കൊലപാതകമാണ്. കോടതികൾ നീതിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമവാഴ്ചയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനും പകരം വംശീയ ശക്തികൾക്ക് ക്ളീൻ ചിറ്റ് നൽകി വരുന്ന പ്രവണതകൾ സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം വെൽഫെയർ പാർട്ടി അടിയുറച്ച് നിൽക്കുന്നു. നിയമപോരാട്ടങ്ങൾക്ക് പാർട്ടിയുടെ സർവ പിന്തുണയും തുടർന്നും ഉണ്ടായിരിക്കും. ആർ.എസ്.എസ് വംശീയ രാഷ്ട്രീയത്തെയും ഉന്മൂലന രാഷ്ട്രീയത്തെയും ഒറ്റക്കെട്ടായി, മറകളില്ലാതെ തുടർന്നും നിർഭയം പ്രതിരോധിക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.

Summary: 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News