ഇടുക്കിയിലെ കാട്ടാനാക്രമണം; മരിച്ച അമർ ഇബ്രാഹിമിൻ്റെ സംസ്കാരം ഇന്ന്,വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ
രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബർസ്ഥാനിലാണ് സംസ്കാരം
ഇടുക്കി: ഇടുക്കി മുള്ളരിങ്ങാടുണ്ടായ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട അമയൽതൊട്ടി സ്വദേശി അമർ ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബർസ്ഥാനിലാണ് സംസ്കാരം. ആക്രമണത്തിൽ പരിക്കേറ്റ സുഹൃത്ത് മൻസൂർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ വൈകിട്ട് പശുവിനെ തിരഞ്ഞ് പോയപ്പോഴായിരുന്നു ഇരുവരെയും കാട്ടാന ആക്രമിച്ചത്.
പ്രതിഷേധത്തെ തുടർന്ന് സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകും. ആറ് ലക്ഷം രൂപ പിന്നീടായിരിക്കും നൽകുക. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നൽകിയിട്ടുണ്ട്. കാട്ടാനയാക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇടുക്കി മുള്ളരിങ്ങാട് കാട്ടാനയാക്രമണത്തിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കും.. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.