ലോക്ഡൗണ്‍ ഇളവില്‍ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്താതെ വിശ്വാസികളെ വേദനിപ്പിച്ചു: വിസ്ഡം

സാധാരണനിലയില്‍ വലിയ ആള്‍ക്കൂട്ടത്തോടെ പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന വിവേകരഹിതമായ ആവശ്യമൊന്നും ആരും ഉന്നയിച്ചിട്ടില്ല. ലോക്ഡൗണില്‍ വരുത്തുന്ന ഘട്ടംഘട്ടമായ ഇളവുകള്‍ ആരാധനാലയങ്ങള്‍ക്കും ബാധകമാക്കണമെന്നേ പറയുന്നുള്ളൂ.

Update: 2021-06-15 15:13 GMT

ദീര്‍ഘനാളുകള്‍ക്കു ശേഷം ലോക്ഡൗണില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിക്കാതിരുന്നത് വിശ്വാസി സമൂഹത്തോടുള്ള മുഖം തിരിക്കലാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍.

ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മതസംഘടനകളെല്ലാം നിവേദനം നല്‍കിയിട്ടും അതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താ കുറിപ്പില്‍ യാതൊന്നും സൂചിപ്പിക്കാതിരുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കലാണ്.

Advertising
Advertising

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാകട്ടെ, ഇനിയും കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കണമെന്നാണ് പ്രതികരിച്ചത്. വീട്ടില്‍ അടച്ചിരിക്കുന്നതിനാല്‍ പലരിലും മാനസിക സംഘര്‍ഷം ഉണ്ടെന്നും അവര്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്നും മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ നിരീക്ഷിച്ച സാഹചര്യത്തില്‍ വിശ്വാസികളുടെ ആശ്വാസ കേന്ദ്രമായ പള്ളികള്‍ വിലക്കുന്നത് നീതീകരിക്കാനാവില്ല.

സാധാരണനിലയില്‍ വലിയ ആള്‍ക്കൂട്ടത്തോടെ പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന വിവേകരഹിതമായ ആവശ്യമൊന്നും ആരും ഉന്നയിച്ചിട്ടില്ല. ലോക്ഡൗണില്‍ വരുത്തുന്ന ഘട്ടംഘട്ടമായ ഇളവുകള്‍ ആരാധനാലയങ്ങള്‍ക്കും ബാധകമാക്കണമെന്നേ പറയുന്നുള്ളൂ. പള്ളികളുടെ വലിപ്പത്തിനനുസരിച്ച് സാമൂഹിക അകലം പാലിച്ച് നമസ്‌കരിക്കാനുള്ള അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ എത്രയും വേഗം തയ്യാറാകണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് മദനിയും ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News