മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു; ചിത്രം പുഴു
വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും സിൻ-സിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജും ചേർന്നാണ് നിർമാണം.
മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീനയാണ് സംവിധാനം. വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും സിൻ-സിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജും ചേർന്നാണ് നിർമാണം.
'വനിതാ ദിനാശംസകള്‍, ഇതാണ് ഞങ്ങളുടെ പുതിയ സിനിമ'- എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടത്. വനിതാദിനത്തില്‍ ഒരു നവാഗത സംവിധായികയുടെ സിനിമയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. ഉയരേ എന്ന സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന.
മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയ ഹര്‍ഷാദും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച സുഹാസുമാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹര്‍ഷാദിന്റേതാണ് കഥ.
ഛായാഗ്രഹണം തേനി ഈശ്വര്‍. പേരൻപ്, ധനുഷ് ചിത്രം കർണൻ,പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്ന മനു ജഗദ് ആണ് പുഴുവിന്റെയും കലാസംവിധാനം. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ - ദീപു ജോസഫ്, സംഗീതം - ജേക്സ് ബിജോയ്, പ്രൊജക്റ്റ് ഡിസൈൻ- ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് - ശ്രീനാഥ്.
മമ്മൂട്ടിയും പാർവതിയും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ചില പ്രത്യേകതകള്‍ കൂടിയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച് പാർവതി നടത്തിയ പരാമർശങ്ങൾ ചര്‍ച്ചയായിരുന്നു. തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരം ആണെന്നായിരുന്നു പാർവതിയുടെ വിമർശനം. പിന്നാലെ പാർവതിക്ക് നേരെ വലിയ സൈബർ ആക്രമണങ്ങളുണ്ടായി. കസബ വിവാദത്തിന് ശേഷം തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടെന്നും പാർവതി പറയുകയുണ്ടായി.