കണ്ണോക്കുരാമായണം

| കവിത

Update: 2022-12-31 12:10 GMT
Click the Play button to listen to article

കേഴുകയാണോ മണ്ണിന്‍മകളേ

കണ്ണീരുറവച്ചാലുകളാല്‍

കാല്‍പ്പാടുകള്‍തന്‍ നിഴലുകളില്‍ നീ

തേടുകയോ ശ്രീരാമപഥം.

സരയുവിലെന്തിനു തിരയുന്നു നീ

പണ്ടേ മറഞ്ഞതാവില്ലേ

മോക്ഷമറിഞ്ഞവനൊപ്പം കാടും

നോവുകളൂറും കാട്ടാറും.

കഥകള്‍ പാടിയലഞ്ഞ ചകോരം

തളര്‍ന്നുറങ്ങിയ മാമരവും

തായ് വേരറ്റു ചരിഞ്ഞില്ലേ, പാഴ്-

ശ്രുതിയായ് വീണുതകര്‍ന്നില്ലേ?


യുഗങ്ങളെത്ര കഴിഞ്ഞൂ പെണ്ണേ

കണ്ണീരിനിയുമുറഞ്ഞില്ലേ?

മരങ്ങളെത്ര മരിച്ചൂ കവിതേ

മാനമെരിഞ്ഞതറിഞ്ഞില്ലേ?

രാകിവരുന്നു വെണ്‍മഴു ചെത്തി-

ക്കൂര്‍പ്പിച്ചമ്പുകള്‍ തീര്‍ക്കാനായ്

ആയിരമായിരം യന്ത്രങ്ങള്‍ പുതു-

മന്ത്രം ചൊല്‍വതു കേട്ടില്ലേ?

പെണ്ണേ നീയുരുള്‍പൊട്ടേണ്ടാ പുതു-

കഥയും ചികഞ്ഞെടുക്കേണ്ട

കാട്ടില്‍ കണ്ണീര്‍ചാലായിനിയും

കുത്തിയൊലിക്കാന്‍ നോക്കേണ്ട

തിളച്ച ചിന്തയിലുരുകേണ്ട പാഴ്-

മണ്ണിന്‍മടിയിലുറഞ്ഞോളൂ.

കൂട്ടായുണ്ടിനി കിളികള്‍

മണ്ണിലടിഞ്ഞതുമല്ലിനി, നൂറോളം

കൊമ്പില്‍ തൂങ്ങി നിരാശ്രയരായി

നിന്നെപ്പോലെയിരിപ്പുണ്ട്.

പുറ്റുപൊളിച്ചൊരു കവിയുടെ പക്ഷി-

ക്കഥകള്‍ കേട്ടു വളര്‍ന്നിട്ടും

പക്ഷികളിന്നും കൂട്ടത്തോടെ

പിടഞ്ഞു മണ്ണില്‍ വീഴുമ്പോള്‍

കണവന്‍ മുങ്ങിമരിച്ച ചരിത്രം

പാടാനെങ്ങനെ നാവുതിരും,

ഉടുക്കുകൊട്ടിപ്പാടിയ പാണര്‍

പണ്ടേ ചിതയിലെരിഞ്ഞല്ലോ.

കൂമ്പിയ ചുണ്ടും ദ്രവിച്ച കണ്ണും

കണ്ടാല്‍ വെറുതേ ചോദിക്കൂ,

ശാരികതന്നാത്മാവൊരു ചെറുവരി

മൂളാതൊന്നുമിരിക്കില്ല.

മണ്ണിന്‍മകളേ നിന്നെപ്പോലെയ-

നേകം പെണ്‍കിളിപൈതങ്ങള്‍

അടര്‍ന്നുവീഴുന്നല്ലോ ചില്ലക-

ളരിഞ്ഞു മണ്ണില്‍ താഴ്ത്തുമ്പോള്‍

കണ്ണീരുറവയുമായിനി വെറുതേ

മണ്‍പ്രതലങ്ങള്‍ നനയ്ക്കല്ലേ

മാറോടവരെച്ചേര്‍ക്കുക പെണ്ണേ

തര്‍പ്പണമായ് നീരിറ്റുമ്പോള്‍

ചിന്തുക സീതേ കണ്ണോക്കായൊരു

രാമായണവരി ചിന്തയില്‍ നീ.



ദേശീയപാത വികസനത്തിന്റെ പേരില്‍ വെട്ടിമാറ്റപ്പെട്ട മരങ്ങളിലൊന്ന്. നൂറുകണക്കിന് ദേശാടന പക്ഷികളായിരുന്നു ഈ മരത്തിലുണ്ടായിരുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. അജയ് നാരായണന്‍

Writer

Similar News

അടുക്കള
Dummy Life
Behind the scene