ഉറി ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍

Update: 2017-12-18 09:58 GMT
ഉറി ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍

പരിക്കേറ്റ മൂന്ന് ജവാന്‍മാര്‍ കൂടി ഇന്ന് മരിച്ചു.

ജമ്മുകാശ്മീരിലെ ഉറി ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍. കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറയ്ക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും പാകിസ്താന്‍.
എന്നാല്‍ ഉറിയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന പാകിസ്താന്റെ ആരോപണത്തെ കണക്കിലെടുക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്‌ജു. എല്ലാ സംഭവങ്ങളും നടന്നത് ജനങ്ങളുടെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക് സന്ദര്‍ശനം മാറ്റിവെക്കാന്‍ സാധ്യതയുണ്ട്.

ജമ്മുകാശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനത്തിന് നേരേയുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് സൈനികതാവളങ്ങള്‍ക്കുള്ള സുരക്ഷ സൈന്യം ശക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. വിമാനത്തവാളങ്ങള്‍ക്ക് നല്‍കിയ അതീവ ജാഗ്രതാ നിര്‍ദേശം തുടരാനും പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖകളില്‍ സൈനികശക്തി വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Advertising
Advertising

ഉറി സൈനികതാവളത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ജവാന്‍മാര്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ മരിച്ച ജവാന്‍മാരുടെ എണ്ണം ഇരുപതായി.

എന്നാല്‍ ഉറി ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരൊണ് ഇക്കാര്യം അറിയിച്ചത്. 20 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇന്നലെ സൈന്യം പറഞ്ഞിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതല യോഗം തുടരുന്നു.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തുന്നത്. പാകിസ്താനെതിരായ നിലപാടുകളാണ് യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഐ ബി,എന്‍എസ്എ, റോ മേധാവികള്‍ ഹോം ഡിഫന്‍സ് സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പ്രതിരോധ മന്ത്രി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, കശ്മീരില്‍ മൂന്നു ജില്ലകളില്‍ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് സൈന്യം പ്രഖ്യാപിച്ച കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായ 72ാം ദിവസവും കശ്മീരില്‍ ജനജീവിതം സ്തംഭിച്ചിരിക്കയാണ്. കടകളും പെട്രോള്‍പമ്പുകളും വ്യാപാരസ്ഥാപനങ്ങലും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിലച്ചു.

Tags:    

Similar News