ഛത്തിസ്‍ഗഡ് മുഖ്യമന്ത്രിക്കെതിരെ വാജ്പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും 

ഛത്തിസ്‍ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ് നീക്കം.

Update: 2018-10-23 06:26 GMT

ഛത്തിസ്‍ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുഖ്യമന്ത്രി രമണ്‍ സിങിനെതിരെ വാജ്പേയിയുടെ മരുമകള്‍ കരുണ ശുക്ലയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. ഇതോടെ രാജ്നന്ദ്ഗാവ് മണ്ഡലത്തിലെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.

പതിനാലാം ലോക്സഭയില്‍ ജാനിര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി കരുണ ശുക്ല വിജയിച്ചിരുന്നു. പിന്നീട് 2009ല്‍ കോര്‍ബ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടു. 2014ലാണ് കരുണ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. 2014ല്‍ ബിലാസ്പൂര്‍ മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടു.

രമണ്‍ സിങിനെതിരെ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ അദ്ദേഹം പിന്മാറി. ഇതോടെയാണ് വാജ്പേയിയുടെ മരുമകളെ രംഗത്തിറക്കി ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഛത്തിസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ 12നാണ്. ഇന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

Tags:    

Similar News