മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ്

ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.

Update: 2018-12-12 01:23 GMT
Advertising

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.

തുടക്കം മുതല്‍ ഒടുക്കം വരെ അനിശ്ചിതത്വവും ആകാംക്ഷയും നിറഞ്ഞ വോട്ടെണ്ണല്‍. കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. ഇടവേളകളില്‍ 116 എന്ന മാന്ത്രിക സംഖ്യ തൊട്ട് ഇരു കക്ഷികളും. ആരവങ്ങള്‍ അടുത്ത നിമിഷം ആകാംക്ഷക്ക് വഴി മാറി. ഒടുവില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

114 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഭരണ കക്ഷിയായ ബി.ജെ.പി 109 സീറ്റുമായി തൊട്ടുപിന്നില്‍. ബി.എസ്.പിക്ക് രണ്ടും എസ്പിക്ക് ഒന്നും സ്വതന്ത്രര്‍ നാല് സീറ്റിലും വിജയിച്ചു. ചിത്രം വ്യക്തമായ പിന്നാലെ രാത്രി 11 മണിയോടെ തന്നെ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചു. മറ്റ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പായെന്നും കത്തില്‍ വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ അറിയിപ്പ് കിട്ടിയ ശേഷമേ കൂടിക്കാഴ്ചക്ക് അവസരം നല്‍കുവെന്നാണ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ മറുപടി നല്കിയത്. എസ്.പി നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News