ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യം വഷളായെന്ന് അമേരിക്കൻ കമ്മീഷൻ; എതിർത്ത് കേ​ന്ദ്ര സർക്കാർ

‘മതന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയ കലാപങ്ങളെ നേരിടുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു’

Update: 2024-05-02 14:04 GMT
Advertising

ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായെന്ന് മതസ്വതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ സർക്കാർ കമ്മീഷനായ യു.എസ്.സി.ഐ.ആർ.എഫിന്റെ റിപ്പോർട്ട്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയടക്കം 17 രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതിൽ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.

അതേസമയം, റിപ്പോട്ടിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നു. യു.എസ്.സി.ഐ.ആർ.എഫ് രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരാമയ സംഘടനയാണെന്ന് ഇന്ത്യ ആരോപിച്ചു. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാർമ്മികത കമ്മീഷൻ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നി​ല്ല. കമ്മീഷൻ ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വിവേചനപരമായ ദേശീയ നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും അടിച്ചേൽപ്പിക്കുകയാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദലിതുകൾ, ജൂതന്മാർ, ആദിവാസികൾ എന്നിവർക്കെതിരായ വർഗീയ അക്രമങ്ങളെ നേരിടുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടു.

മണിപ്പൂരിലെയും ഹരിയാനയിലെയും കലാപവും ജമ്മു കശ്മീരിലെ ​നേതാക്കളെ തടവിലാക്കിയതും റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്. യു.എ.പി.എ, എഫ്‌.സി.ആർ.എ, പൗരത്വ ഭേദഗതി നിയമം, മതപരിവർത്തന, ഗോവധ വിരുദ്ധ നിയമങ്ങൾ എന്നിവ നടപ്പാക്കി മതന്യൂനപക്ഷങ്ങളെ ഏകപക്ഷീയമായി തടങ്കലിലാക്കുകയും നിരീക്ഷിക്കുകയുമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.എസ്.സി.ഐ.ആർ.എഫ് രംഗത്തുവന്നിരുന്നു. മതത്തിന്റെയോ വിശ്വാസത്തിന്റെയേ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടരുതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ അഭയം തേടുന്നവർക്കിടയിൽ സി.എ.എ മതം കൊണ്ടുവരുന്നുവെന്നും നിയമം മുസ്‌ലിംകളെ പുറത്തുനിർത്തുന്നുവെന്നും യു.എസ് മതസ്വാതന്ത്ര്യ കമ്മീഷണർ സ്റ്റീഫൻ ഷ്‌നെക്ക് കുറ്റപ്പെടുത്തി. പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമം യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നതെങ്കിൽ, അതിൽ മ്യാന്മറിൽനിന്നുള്ള റോഹിങ്ക്യൻ മുസ്‌ലിംകളും പാകിസ്താനിൽ നിന്നുള്ള അഹമ്മദിയ മുസ്‌ലിംകളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹസാര ഷിയയും ഉൾപ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1998-ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്റ്റ് പ്രകാരം സ്ഥാപിതമായ കമ്മീഷനാണ് യു.എസ്.സി.ഐ.ആർ.എഫ്. അമേരിക്കൻ പ്രസിഡന്റും സെനറ്റിലെയും ജനപ്രതിനിധിസഭയിലെയും രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വവും നിയമിക്കുന്ന കമ്മീഷണർമാരുള്ള യു.എസ് ഫെഡറൽ ഗവൺമെന്റ് കമ്മീഷനാണിത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News