തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.എസ്
അതിര്‍ത്തിയില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാരിന്റെ കഴിവുകേടാണെന്നും ഭഗവത്. നമ്മുടെ ജോലി നമ്മള്‍ വൃത്തിയായി ചെയ്യാത്തതു കൊണ്ടാണ് ഈ ഗതി ഉണ്ടാകുന്നതെന്നും ഭഗവത് തുറന്നടിച്ചു
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ വന്ന പാളിച്ചകളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു. ഇതിന്റെ ഭാരം രാജ്യത്തെ ഓരോരുത്തരും അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
'' രാജ്യത്തിന്റെ നയങ്ങള്‍ എല്ലാവരെയും ബാധിക്കും. ഞാനോ നിങ്ങളോ അല്ല രാജ്യത്തിന്റെ നയങ്ങള്‍ക്ക് രൂപം നല്‍കുന്നത്. പക്ഷേ അതുണ്ടാക്കുന്ന പ്രത്യാഘാതം നമ്മളെല്ലാവരും അനുഭവിക്കേണ്ടി വരും. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ചു. ഞാനോ നിങ്ങളോ അല്ല ഇത് വര്‍ധിപ്പിച്ചത്. പക്ഷേ നമ്മളെല്ലാവരും ഭാരം ചുമക്കേണ്ടി വരുന്നു. തൊഴിലില്ലായ്മയും വര്‍ധിച്ചു. ഞാനോ നിങ്ങളോ അല്ല ഇതും വര്‍ധിപ്പിച്ചത്. പക്ഷേ കഷ്ടപ്പാട് നമുക്കാണ്. അതുകൊണ്ട് നമ്മുടെ രാജ്യത്തിനായി ജീവിക്കാൻ നമ്മള്‍ പഠിക്കേണ്ടതുണ്ട്.'' - മോഹന്‍ ഭഗവത് പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ബി.ജെ.പി തയ്യാറാകാത്തതിനെ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി പരിഹസിച്ചതിന് പിന്നാലെയാണ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ഭഗവതും രംഗത്ത് വന്നിരിക്കുന്നത്. യുദ്ധമില്ലാത്ത സാഹചര്യത്തിലും അതിര്‍ത്തിയില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുന്നത് മോദി സര്‍ക്കാരിന്റെ കഴിവുകേടാണെന്നും മോഹന്‍ ഭഗവത് കുറ്റപ്പെടുത്തി. നമ്മുടെ ജോലി നമ്മള്‍ വൃത്തിയായി ചെയ്യാത്തതു കൊണ്ടാണ് ഈ ഗതി ഉണ്ടാകുന്നതെന്നും ഭഗവത് തുറന്നടിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ട സമയത്തും അതിന് ശേഷം യുദ്ധം നടക്കുമ്പോഴുമാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നും മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടി.