ഭര്‍ത്താവിനെ തോളിലേറ്റി നടക്കണം, ഇല്ലേല്‍ അടി: ഭര്‍ത്താവിന്‍റെ ആരോപണത്തിന് ഭാര്യയ്ക്ക് നാട്ടുകാരുടെ വിചിത്ര ശിക്ഷ
4.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ഒരു നാടിന്‍റെ ക്രൂരത പുറംലോകം അറിഞ്ഞത്.
തന്‍റെ ഭാര്യക്ക് സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന ഭർത്താവിന്‍റെ ആരോപണത്തെ തുടര്‍ന്ന് ഭാര്യയായ യുവതിക്ക് വിചിത്രവും ക്രൂരവുമായ ശിക്ഷ വിധിച്ച് ഗ്രാമവാസികള്‍. ഭർത്താവിനെ തോളിലേറ്റി റോഡിലൂടെ നടത്തിച്ചും തളരുമ്പോള്‍ വടിയെടുത്ത് മർദിച്ചുമാണ് യുവതിയെ ഒരു ഗ്രാമമൊന്നാകെ ശിക്ഷിച്ചത്. മധ്യപ്രദേശിലെ ജബുവ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
4.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തുവന്നതോടെയാണ് ഒരു നാടിന്‍റെ ക്രൂരത പുറംലോകം അറിഞ്ഞത്. ഒരു യുവതി തന്‍റെ ഭര്‍ത്താവിനെ ചുമലിലേറ്റാന്‍ ശ്രമിക്കുന്നതും പതിയെ നടക്കുന്നതും തളരുമ്പോള്‍ വടിയുപയോഗിച്ച് ജനക്കൂട്ടം മര്‍ദ്ദിക്കുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമാണ്.
നാട്ടുകാർ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. യുവതി ഭർത്താവിനെ ചുമലിലേറ്റി നടക്കുന്നതും നാട്ടുകാർ ബഹളംവെയ്ക്കുന്നതും നടത്തം നിർത്തിയാൽ വടി കൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പുരുഷന്മാരും കുട്ടികളും എല്ലാം ആ കൂട്ടത്തിലുണ്ട്.
അത്രയും ജനങ്ങള്‍ അവിടെ ഉണ്ടായിട്ടും ആരും യുവതിയെ രക്ഷിക്കാനെത്തിയില്ലെന്നും എല്ലാവരും മൊബൈലിൽ വീഡിയോ പകർത്തുകയുമായിരുന്നു. സംഭവം വിവാദമായതോടെ യുവതിയുടെ ഭർത്താവടക്കം ഏഴ് പേർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
ചപ്രി റന്‍വാസ് ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ഈ ക്രൂരത നടന്നതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയും ഭർത്താവും ഗുജറാത്തിലെ കൂലിപ്പണിക്കാരായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ നാട്ടിൽ വന്നതിന് പിന്നാലെ ഒപ്പം ജോലിചെയ്യുന്ന മറ്റൊരാളുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഭർത്താവ് കുടുംബാംഗങ്ങളോടും നാട്ടുകാരോടും പരാതി പറഞ്ഞു. ഇതോടെയാണ് നാട്ടുകാരും കുടുംബവും യുവതിയെ ശിക്ഷിക്കാൻ തീരുമാനിച്ചത്.
ഇത്തരത്തിലുള്ള ശിക്ഷാവിധികള്‍ ഈ ഗ്രാമത്തില്‍ സാധാരണയാണെന്നാണ് പുറത്തുവരുന്ന വിവരം.