'നിങ്ങൾ ഭരിക്കുന്ന ഗോവയില്‍ ഇതൊന്നും കണ്ടില്ലല്ലോ'; ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

ദ്വീപ് നിവാസികളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനങ്ങളെടുക്കാനെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

Update: 2021-05-31 07:45 GMT

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നയങ്ങളിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ദ്വീപുകാരെ പിന്തുണച്ച് ശിവസേന. ദ്വീപ് നിവാസികളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനങ്ങളെടുക്കാൻ. ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുകയും ബിജെപി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. 

ലക്ഷദ്വീപിന്‍റെ വികസനത്തിന് ആരും എതിരല്ല. പക്ഷേ, നിയമങ്ങളും ചട്ടങ്ങളും എല്ലാവർക്കും ഒരേപോലെയുള്ളതാകണം. ലക്ഷദ്വീപിൽ ബീഫ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ, കേരളത്തിൽ നിരോധനമില്ല. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിരോധനമില്ല. ലക്ഷദ്വീപിൽ മാത്രം നിരോധനം വരുമ്പോൾ ജനങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉയരും. അഡ്മിനിസ്ട്രേറ്റർ ഒരു രാഷ്ട്രീയക്കാരനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനങ്ങളെടുത്തില്ലെങ്കിൽ പ്രതിഷേധമുയരും -സഞ്ജയ് റാവുത്ത് പറഞ്ഞു.

ശിവസേന മുഖപത്രമായ സാമ്ന ലക്ഷദ്വീപ് വിഷയത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രഫുൽ പട്ടേലിന്‍റെ ഏകപക്ഷീയ നടപടികളാണ് ദാദ്ര ആൻഡ് നാഗർ ഹവേലിക്ക് പിന്നാലെ ലക്ഷദ്വീപിലും കാണുന്നതെന്ന് സാമ്ന വിമർശിച്ചു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News