കോഴിക്കോട് ബീച്ചിൽ പാട്ടിന്റെ പെരുന്നാൾ; മീഡിയവൺ പതിനാലാം രാവ് വരുന്നൂ

മലയാളി മനസുകളെ കുളിർപ്പിച്ച ഇശലുകളും പിരിശവും പടപ്പാട്ടുകളും സൂപ്പർഹിറ്റ് സിനിമാ പാട്ടുകളും കോഴിക്കോടിന്റെ രാവുകളിൽ ശവ്വാലമ്പിളിയുടെ ചന്തം നിറയ്ക്കും

Update: 2026-03-11 12:13 GMT
Editor : geethu | Byline : Web Desk

കോഴിക്കോട്: പെരുന്നാൾ കഴിഞ്ഞാൽ കോഴിക്കോട് പാട്ടിന്റെ പെരുന്നാൾ ഒരുക്കാൻ പതിനാലാം രാവ് വരുന്നു. മാർച്ച് 22ന്, ഞായറാഴ്ച, വൈകീട്ട് 6.30 മുതൽ കോഴിക്കോട് ബീച്ചിലാണ് പതിനാലാം രാവിന് അരങ്ങ് ഒരുങ്ങുന്നത്. മലയാളി മനസുകളെ കുളിർപ്പിച്ച ഇശലുകളും പിരിശവും പടപ്പാട്ടുകളും സൂപ്പർഹിറ്റ് സിനിമാ പാട്ടുകളും കോഴിക്കോടിന്റെ രാവുകളിൽ ശവ്വാലമ്പിളിയുടെ ചന്തം നിറയ്ക്കും.

സം​ഗീത ആസ്വാദകരെ വരവേൽക്കാൻ പ്രതിഭകളുടെ താരനിരയാണ് ഒത്തുകൂടുന്നത്. മധുവൂറുന്ന പാട്ടുകളുമായി മൃദുല വാര്യർ, കടൽക്കാറ്റിൽ പാട്ടിന്റെ പൂംപട്ട് വിരിക്കാൻ ജാസിം ജമാൽ, കാതിലെത്തിയാൽ ഖൽബ് കുളിർപ്പിക്കുന്ന പാട്ടുകളുമായി ദാന റാസിഖ്, ചേലൊത്ത പാട്ടുകളുമായി ശ്രുതി ശിവദാസ്, അറബിക്കടലിനൊപ്പം ഏറ്റുപാടാൻ ഇഷാൻ ദേവ്, നറുനിലാവ് പോലുള്ള പാട്ടുകളുമായി കെകെ നിഷാദ്, വിസ്മയ പുകളേന്തും പാട്ടുകളുമായി സലാഹുദ്ദീൻ മണ്ണാർക്കാട് എന്നിവർ പതിനാലാം രാവിന്റെ ഭാ​ഗമാകും. വൈവിധ്യപൂർണമായ ​ഗാനവസന്തം തീർക്കാൻ ​മലയാളത്തിലെ പ്രശസ്തർ എത്തുമ്പോൾ അറബിക്കടലും കാതോർക്കും.

കോഴിക്കോട് ബീച്ചിൽ തുറന്ന വേദിയിൽ നടക്കുന്ന ​പതിനാലാം രാവിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കുട്ടികൾക്ക് പരീക്ഷാച്ചൂടിനൊരു ആശ്വാസമാകാനും മുതിർന്നവർക്ക് പെരുന്നാൾ ആഘോഷങ്ങൾക്ക് മികച്ചൊരു കലാശക്കൊട്ട് തീർക്കാനും ഇതൊരു അവസരമാകും.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News