ആ വൾഗർ സീനിൽ അഭിനയിക്കില്ലെന്ന് അലി അക്ബറിനോട് തറപ്പിച്ച് തന്നെ പറഞ്ഞു; വെളിപ്പെടുത്തലുമായി സലിം കുമാര്‍
പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും സലിം കുമാര്‍ പറയുന്നു
അലി അക്ബർ സംവിധാനം ചെയ്ത ബാംബു ബോയ്സിലെ വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധായകനോട് തീർത്ത് പറയേണ്ടി വന്നുവെന്ന് നടൻ സലിം കുമാർ. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും സലിം കുമാര്‍ മാധ്യമം ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്
രൂപേഷ് കുമാർ: താങ്കള്‍ അഭിനയിച്ച ബാംബൂ ബോയ്സ് എന്ന അലി അക്ബര്‍ സംവിധാനം ചെയ്ത സിനിമ ആദിവാസികൾക്കെതിരെ വംശീയമായ വിദ്വേഷം വളരെ വള്‍ഗര്‍ ആയി പ്രകടിപ്പിച്ചതാണ്. കേരളത്തിലെ ആദിവാസികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എങ്ങനെയാണ് ഇത്തരം സിനിമകളില്‍ താങ്കൾക്ക് അഭിനയിക്കാന്‍ കഴിയുക?
സലിം കുമാർ: സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ്ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ് ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. രൂപേഷ് പറഞ്ഞത് ശരിയാണ്. അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു. ഞാന്‍ നിന്നില്ല. പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന് വെറും ടൂള്‍ മാത്രമാണ്. നടന് ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിങ് തടസ്സപ്പെടുത്തി എന്നു പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്.
രൂപേഷ് കുമാർ: സിനിമാനടന് ധർമജന് ഈയിടെയായി രാഷ്ട്രീയത്തില്‍ ഇറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ''ഒരു കോമഡി നടന് മത്സരിക്കുകയോ?'' എന്നൊക്കെ പറഞ്ഞു വംശീയമായിതന്നെ കേരളത്തില്‍ അധിക്ഷേപം ഉണ്ടായിട്ടുണ്ട്?
സലിം കുമാർ: കെ.ആര്. നാരായണനോട് ചെയ്ത ഏറ്റവും വലിയ പോക്കിരിത്തരങ്ങളില്‍ ഒന്നാണ് ഒറ്റപ്പാലത്ത് സീറ്റ് കൊടുക്കുക എന്നത്. ഒറ്റപ്പാലം എന്നത് ഒരു സംവരണ മണ്ഡലം ആയിരുന്നു. ഒരു അന്താരാഷ്ട്ര പ്രശസ്തിയുള്ള മനുഷ്യനു ഒറ്റപ്പാലത്ത് സംവരണ മണ്ഡലത്തില്‍ ആണ് കോണ്‍ഗ്രസുകാര്‍ സീറ്റ് കൊടുത്തത്. എങ്കിലും അവര്‍ കൊടുത്തു. അദ്ദേഹം ജയിക്കുകയും ചെയ്തു. അപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ''കോട്ടിട്ട ദളിതനോ..?'' എന്നാണ് ചോദിച്ചത്. അതുകൊണ്ട് തന്നെ ധർമജന്/സിനിമാക്കാരന് എന്നതൊന്നുമല്ല. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരെ ആരൊക്കെ നിൽക്കുന്നു അവരൊക്കെ കുഴപ്പക്കാരന്‍ ആണ്. സ്നേഹത്തിന്റെതായ ഒരു രാഷ്ട്രീയം ഒന്നുമില്ലല്ലോ. അസഹിഷ്ണുതയുടെ രാഷ്ട്രീയം ആണ്. സിനിമാക്കാരന് എന്നു പറഞ്ഞാല്‍ കര്‍ഷക തൊഴിലാളിയെപോലെ മറ്റൊരു ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ്. സിനിമാക്കാരനെ ആക്ഷേപിക്കുന്നവന് കര്‍ഷക തൊഴിലാളിയെയും ചെത്ത് തൊഴിലാളിയെയും മീന്കാരനെയും ആക്ഷേപിക്കും.