മൊബൈൽ ഫോൺ പൊട്ടിത്തെറിക്കും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചാർജിംഗ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്

Update: 2023-04-26 08:11 GMT
Advertising

കോഴിക്കോട്: ഒഴിവാക്കാനാകാത്ത വിധം മൊബൈൽ ഫോൺ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ് ഇന്ന്. ശരീരത്തിലെ ഒരു അവയവം പോലെ മൊബൈൽ ഫോൺ മാറിക്കഴിഞ്ഞു. നൂറുകണക്കിന് ഡിസൈനുകളിലായി എണ്ണിയാലെടുങ്ങാത്ത സ്‌പെസിഫിക്കേഷനുകളുമായാണ് പുതിയ തലമുറ മൊബൈൽ ഫോണുകൾ എത്തുന്നത്. നാമുണർന്നിരിക്കുമ്പോഴെല്ലാം നമ്മോടു പറ്റിച്ചേർന്നിരിക്കുന്ന ഈ ഇലക്ട്രോണിക് ഉപകരണം ഒരു ചെറിയ ബോംബാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയിക്കാനില്ല.


തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച വാർത്ത ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള നിരവധി അപകടങ്ങൾ മുമ്പും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും അത് ഒരു ജീവനെടുക്കുന്ന തരത്തിലേക്ക് പോകുന്നത് ഇതാദ്യമാണ്. പട്ടിപ്പറമ്പ് സ്വദേശി അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ എന്ന എട്ടു വയസുകാരിയാണ് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്.


കഴിഞ്ഞ ദിവസം രത്രി രാത്രി പത്തരയോടെയായിരുന്നു സംഭവം. റെഡ്മി 5 പ്രോ ഫോൺ എന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. കോവിഡിന് ശേഷം കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം ആശങ്കാജനകമാംവിധം കൂടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ കുട്ടികളടക്കം ഇതുപയോഗിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും.



ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോൺ ബാറ്ററികളാണ് സാധാരണ സ്മർട്ട് ഫോണുകളിൽ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളിൽ ലിഥിയം പോളിമർ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാർജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്.


ചാർജിംഗ്

ചാർജിംഗ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

  •  ചാർജിംഗിന് ഇട്ട ഫോൺ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തിൽ ചാർജ് ചെയ്യുമ്പോൽ ഫോൺ അമിതമായി ചൂടാവുകയും ചാർജിംഗ് പ്രക്രിയ കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഏറെ നേരം ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഫോണിന്റെ ഹീറ്റിംഗ് കപ്പാസിറ്റിക്കപ്പുറം പോവുകയും ഫോൺ പൊട്ടിത്തെറിക്കുന്നതിലേക്കെത്തുകയും ചെയ്യുന്നു
  • 100 ശതമാനം ചാർജ് ആയ ശേഷമേ പ്ലഗിൽ നിന്നും എടുത്തുമാറ്റാവൂവെന്ന ചിന്ത ഒഴിവാക്കണം. കാരണം 20 മുതൽ 80 ശതമാനം വരെയാണ് ഓരോ ഫോണിന്റെയും ഹെൽത്തി ചാർജിംഗ് ടൈം
  • . ഫോൺ ചൂടാകാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ചൂടുള്ള പ്രതലങ്ങളിലോ, നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലങ്ങളിലോ വെച്ച് ചാർജ്  ചെയ്യാതിരിക്കുക.
  • ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു കാര്യം. കാരണം ഇടയ്ക്കിടെ ചാർജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററി ലൈഫ് കുറയ്ക്കുമന്നാണ് വിദഗ്ധർ പറയുന്നത്.
  •  കഴിവതും ഒറിജിനൽ ചാർജറും കേബിളും ഉപയോഗിച്ച് ചാർജ് ചെയ്യാൻ ശ്രമിക്കുക. ഫാസ്റ്റ് ചാർജിംഗ് സംവിധാനം സപ്പോർട്ട് ചെയ്യാത്ത മൊബൈൽ ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാതിരിക്കുക. കാരണം. കൂടുതൽ പവർ ബാറ്ററിയിലേക്കെത്തുന്നത് ബാറ്ററിയുടെ ചാർജ് അബ്‌സോർബിംഗ് കപ്പാസിറ്റിയെ ബാധിക്കുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.

ഫോണ്‍ കെയിസ്

കെയ്‌സുകളാണ് മറ്റൊരു വില്ലൻ. ഫോൺ ചാർജ് ചെയ്യുമ്പോൾ കെയ്‌സ് ഇട്ട് ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ചാർജിംഗ് വേളയിൽ ബാറ്ററികൾ സ്വാഭാവികമായും ചെറിയ തോതിൽ ചൂടാകും. എന്നാൽ കെയിസ് ഇട്ട് ചാർജ് ചെയ്യുന്നത് ഫോണിലെ ചൂട് പുറത്തുപോകുന്നത് തടയും. അതിനാൽ തന്നെ കെയ്‌സ് ഇട്ടുകൊണ്ട് ഫോൺ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അതും അപകടത്തിലേക്ക് നയിച്ചേക്കാം.

ചാർജിംഗിന് വെച്ച് കിടന്നുറങ്ങുന്നത്.


  • രാത്രിയേറെ വൈകിയുള്ള ഫോൺ ഉപയോഗത്തിന് ശേഷം കിടക്കുന്നതിന് തൊട്ടടുത്ത് ഫോൺ ചാർജിംഗിനിട്ട് കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും. ചാർജിംഗ് പൂർത്തിയായാൽ ഫോണിലേക്കുള്ള പവർ ഫോൺ ഓട്ടോമാറ്റിക്കായി കട്ടാക്കും എന്നാണ് പറയുന്നത്. എന്നാൽ സോഫ്റ്റ്‌വെയറിലുണ്ടാകുന്ന ചെറിയ ബഗ്ഗുകളോ ഹാർർഡ് വെയർ പ്രശ്‌നങ്ങളോ ഫോണിന്റെ ബാറ്ററിയിലേക്ക് അമിതമായി ചാർജ് കേറാൻ ഇടയാവുകയും ഒരുപക്ഷേ പൊട്ടിത്തെറിയിലെത്തുകയും ചെയ്യുന്നു.

ഹാർഡ് വെയർ പ്രശ്‌നങ്ങൾ.

  • അതിസൂക്ഷമമായ ഇലക്ട്രോണിക് ചിപ്പുകൾ ഉപയോഗിച്ചാണ് മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇവയ്ക്കുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും ഫോണിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചേക്കാം. ഫോൺ തറയിലേക്ക് വീഴുന്നതോ ശക്തയായി എവിടെയെങ്കിലും ഇടിക്കുന്നതോ ഹാർഡ് വെയറിന് തകരാർ സംഭവിക്കാൻ കാരണമാകും. യഥാസമയം ഇത് റിപ്പയർ ചെയ്തില്ലെങ്കിൽ പിന്നീട് ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുകയും ചെയ്യുന്നു. മാത്രമല്ല ദീർഘസമയം ഫോൺ ഉപയോഗിക്കുന്നതും ഫോൺ ചൂടാകാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News