'പണമൊന്നും എടുത്തിട്ടില്ല, കാബൂൾ വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ': അഷ്‌റഫ് ഗനി

നിറയെ പണവുമായാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്ന് റഷ്യൻ എംബസി വക്താവ് നികിത ഐഷൻകോയെ ഉദ്ധരിച്ച് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Update: 2021-08-19 03:09 GMT
Editor : rishad | By : Web Desk
Advertising

രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് രാജ്യംവിട്ടതെന്നും പ്രസിഡന്റ് കൊട്ടാരത്തിൽ നിന്ന് പോകുമ്പോൾ പണമൊന്നും കൈവശപ്പെടുത്തിയിരുന്നില്ലെന്നും അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. നിറയെ പണവുമായാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്ന് റഷ്യൻ എംബസി വക്താവ് നികിത ഐഷൻകോയെ ഉദ്ധരിച്ച് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അഷ്‌റഫ് ഗനിയുടെ പ്രതികരണം.

'ഞാൻ അവിടെ നിന്നിരുന്നുവെങ്കിൽ കാബൂള്‍ രക്തച്ചൊരിച്ചിലിന് സാക്ഷ്യംവഹിക്കുമായിരുന്നു' ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത പുതിയ വീഡിയോയിൽ ഗനി പറയുന്നു. യുഎഇയിലാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യത്തെ പ്രതികരണമാണിത്. അധികാര തർക്കങ്ങളുടെ പേരിൽ കാബൂളിനെ മറ്റൊരു യെമൻ അല്ലെങ്കിൽ സിറിയയാക്കരുത്. അതുകൊണ്ടാണ് രാജ്യം വിടാൻ നിർബന്ധിതനായത്-അഷ്‌റഫ് ഗനി പറഞ്ഞു.

'ഒരു കോട്ടും ഏതാനും വസ്ത്രങ്ങളും മാത്രാണ് കൈവശമുണ്ടായിരുന്നത്. പണവുമായി കടന്നുകളഞ്ഞു എന്ന തരത്തിലുള്ള വ്യക്തിഹത്യകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണള്ളും നുണകളുമാണ് പ്രചരിക്കുന്നത്. ഇതു സംബന്ധിച്ച് നിങ്ങൾക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

താലിബാൻ, അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ അഷ്‌റഫ് ഗനി കാബൂൾ വിട്ടിരുന്നു. അദ്ദേഹം എവിടേക്കാണ് പോയതെന്ന ബുധനാഴ്ച രാത്രി വരെ സ്ഥിരീകരണമില്ലായിരുന്നു. താജിക്കിസ്ഥാനിലേക്ക് പോയെന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോർട്ടുകൾ. എന്നാൽ താജിക്കിസ്ഥാൻ അഷ്‌റഫ് ഗനിക്ക് അനുമതി നിഷേധിച്ചതായി വാർത്തകൾ വന്നു. പിന്നാലെ ഗനി ഒമാനിലേക്ക് പോയെന്നും റിപ്പോർട്ടുകൾ പരന്നു.

ബുധനാഴ്ച രാത്രിയാണ് ഗനിക്ക് യുഎഇ അഭയം നല്‍കിയതായി സ്ഥിരീകരിച്ചത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് അഭയം നല്‍കിയതെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്.  അഷ്‌റഫ് ഗനിക്കൊപ്പം കുടുംബവും യുഎഇയില്‍ എത്തിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News