മുട്ടിൽ മരംകൊള്ള: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ, അന്വേഷണത്തിന് സ്റ്റേ ഇല്ല

ഉന്നത ബന്ധമുള്ള കേസ് ആണിതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

Update: 2021-06-09 06:09 GMT

മുട്ടിൽ മരം കൊള്ളയിൽ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഉന്നത ബന്ധമുള്ള കേസ് ആണിതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് സ്റ്റേ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നതായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നാണ് ഇവര്‍ ഹര്‍ജിയിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് കൊള്ളനടത്തിയതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

അതേസമയം മുട്ടിൽ മരംകൊള്ളകേസുകളുടെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോസ്ഥൻ എം.കെ സമീർ മീഡിയവണിനോട്. പ്രധാന പ്രതികളൊഴികെയുള്ള ഭൂരിപക്ഷം പ്രതികളേയും ചോദ്യം ചെയ്ത് കഴിഞ്ഞു. പ്രതികളുടെ അറസ്റ്റ് തടഞ്ഞത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രധാന പ്രതികളായ റോജി, ആൻ്റോ, ജോസുകുട്ടി എന്നിവർ ഒളിവിലാണെന്നും എം.കെ സമീർ പറഞ്ഞു. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News