വിസാ നിയമങ്ങളിൽ ഭേദഗതി പ്രഖ്യാപിച്ച് യുഎഇ

കോവിഡ് പശ്ചാത്തലത്തിൽ വിസാ നിയമത്തിൽ വരുത്തിയ മാറ്റങ്ങളിൽ യു എ ഇ ഭേദഗതി പ്രഖ്യാപിച്ചു. ജുലൈ 12 മുതൽ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാൻ മന്ത്രിസഭ അനുമതി നൽകി

Update: 2020-07-10 18:33 GMT

കോവിഡ് പശ്ചാത്തലത്തിൽ വിസാ നിയമത്തിൽ വരുത്തിയ മാറ്റങ്ങളിൽ യുഎഇ ഭേദഗതി പ്രഖ്യാപിച്ചു. ജുലൈ 12 മുതൽ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാൻ മന്ത്രിസഭ അനുമതി നൽകി. ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിന്ന താമസവിസക്കാർക്ക് മടങ്ങിയെത്താനും രേഖകൾ ശരിയാക്കാനും ഗ്രേസ് പിരിയഡ് അനുവദിക്കും.

കോവിഡ് ഭീതിയൊഴിഞ്ഞ് കാര്യങ്ങൾ സാധാരണ നില കൈവരിക്കുന്ന സാഹചര്യത്തിലാണ് വിസ നിയമങ്ങളിൽ പ്രഖ്യാപിച്ച മാറ്റങ്ങളിൽ ഭേദഗതി വരുത്താനുള്ള തീരുമാനം. പ്രവാസികളുടെ താമസ വിസ, എൻട്രി പെർമിറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവൻ തീരുമാനങ്ങളും നാളെ മുതൽ നിർത്തുകയാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റ് ആൻഡ് സിറ്റിസൻഷിപ്പ് ട്വീറ്റ് ചെയ്തു. മാർച്ച് ഒന്നോടെ താമസ വിസയുടെ കാലാവധി തീർന്ന രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കും, യുഎഇക്ക് പുറത്ത് ആറ് മാസത്തിലേറെയായി തുടരുന്നവർക്കും തിരിച്ചുവരാൻ ഗ്രേസ് പിരിയഡ് അനുവദിക്കും.

Advertising
Advertising

ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനസർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ഗ്രേസ് പിരിയഡ് തീരുമാനിക്കുക. ഈ കാലയളവിൽ തിരിച്ചുവരുന്നവർക്ക് പിഴ ബാധകമായിരിക്കില്ല. എന്നാൽ, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും പിഴകളും ജൂലൈ 11 മുതൽ നിലവിൽ വരും. രാജ്യത്തിന് അകത്തുള്ള താമസവിസക്കാർക്ക് രേഖകൾ ശരിയാക്കാൻ മൂന്ന് മാസവും, ആറ് മാസത്തിന് താഴെ രാജ്യത്തിന് പുറത്തുനിന്ന റെസിഡന്റ് വിസക്കാർക്ക് ഒരുമാസവും രേഖകൾ ശരിയാക്കാൻ ഗ്രേസ് പിരിയഡ് അനുവദിക്കും. നേരത്തേ ഡിസംബർ വരെ കാലാവധി നീട്ടി നൽകിയ വിസിറ്റ് വിസക്കാർക്കും മറ്റും പുതിയ ഭേദഗതി ബാധകമാകുമോ എന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്.

Tags:    

Similar News