ടെക്സാസിലെ സ്കൂളില്‍ വെടിവെപ്പ്; 21 പേര്‍ കൊല്ലപ്പെട്ടു, കൊലയാളിയായ 18കാരനെ പൊലീസ് വെടിവച്ചു കൊന്നു

കൊല്ലപ്പെട്ടവരിൽ 18 കുട്ടികളും ഒരു അധ്യാപികയും. കൊലയാളി സാൽവദോർ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നു

Update: 2022-05-25 01:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

അമേരിക്ക: അമേരിക്കയിലെ ടെക്സാസിലെ ഉവാൾഡ പട്ടണത്തിൽ 18കാരൻ 21 പേരെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ 18 കുട്ടികളും ഒരു അധ്യാപികയും. കൊലയാളി സാൽവദോർ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട്,മൂന്ന്,നാല് സ്കൂളുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കയ്യിൽ രണ്ട് തോക്കുമായി സ്കൂളിൽ ഓടിക്കയറി വെടിവെക്കുകയായിരുന്നു.അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ വെടിവെച്ചുകൊന്ന ശേഷമാണെന്നും സൂചനകളുണ്ട്.

ചൊവ്വാഴ്ച പ്രാദേശിക സമയം 11.32ഓടെയാണ് സംഭവം. ഉവാൾഡിലുള്ള റോബ് എലിമെന്‍ററി സ്കൂളിനു സമീപം വാഹനം ഇടിച്ചുനിര്‍ത്തിയ ശേഷം അക്രമി സ്കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സ്കൂളില്‍ കടന്നയുടന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണ്ണില്‍ പെട്ടവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടെക്സസ് സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. "അവൻ എല്ലാവരെയും വെടിവയ്ക്കുകയായിരുന്നു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു. ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലെയുള്ള ജാക്കറ്റ് ധരിച്ച അക്രമി പൊലീസുകാരെ വെടിവയ്ക്കുകയും ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ സംഭവസ്ഥലത്തു വച്ചു തന്നെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. സാൽവഡോർ റാമോസ് എന്നയാളാണ് അക്രമിയെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രഗ് അബോട്ട് പറഞ്ഞു.

''ഞാൻ പ്രസിഡന്‍റായപ്പോൾ ഇത് ചെയ്യേണ്ടതില്ലെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..എന്നാല്‍ വീണ്ടും മറ്റൊരു കൂട്ടക്കൊല. നിഷ്ക്കളങ്കരായ കുട്ടികളാണ് മരിച്ചത്. കൊച്ചുകൂട്ടുകാര്‍ കൊല്ലപ്പെടുന്നതിന് സാക്ഷ്യം വഹിച്ചവര്‍. ഒരു യുദ്ധക്കളത്തിലെന്ന പോലെയുള്ള കാഴ്ചകള്‍'' പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. 13 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും രണ്ട് പേർ മരിച്ചതായും ഉവാൾഡെ മെമ്മോറിയൽ ഹോസ്പിറ്റൽ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News