195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയങ്ങളും മനപാഠമാക്കിയ യുകെയിലെ മലയാളി വിദ്യാർഥി ആൻ വിൻസ്റ്റന് ലോക റെക്കോര്‍ഡ്

കാർഡിഫിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ സ്വദേശി വിൻസ്റ്റൻ ജേക്കബിൻറയും തമിഴ്നാട് സ്വദേശിനി ജിൻസി വിൻസ്റ്റൻറയും മൂത്ത മകളാണ് ആൻ വിൻസ്റ്റന്‍

Update: 2022-07-15 18:54 GMT
Advertising

195 രാജ്യങ്ങളുടെ തലസ്ഥാനവും നാണയങ്ങളും മനപാഠമാക്കിയ യുകെയിലെ മലയാളി വിദ്യാർഥി ആൻ വിൻസ്റ്റന് ലോക റെക്കോര്‍ഡ്.  ബ്രിട്ടൺ കാർഡിഫിലെ പോൻസ്പ്രെനോ പ്രൈമറി സ്കൂളിലെ മൂന്നാം തരം വിദ്യാർഥിയാണ് ആൻ വിൻസ്റ്റൻ.

195 രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടേയും നാണയങ്ങളുടേയും പേരുകള്‍  പറയാൻ ആനിന് വേണ്ടത് 7മിനുട്ടും 15 സെക്കൻറും മാത്രം. ഓ എം ജി ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇതിനകം ആൻ ഇടംപിടിച്ച് കഴിഞ്ഞു. പത്ത് വയസുകാരി നേടിയ റെക്കോർഡ് എട്ടാം വയസിൽ ആൻ ഭേദിച്ചത് ഏറ്റവും കുറഞ്ഞ സമയത്തിൽ. കാർഡിഫിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ സ്വദേശി വിൻസ്റ്റൻ ജേക്കബിൻറയും തമിഴ്നാട് സ്വദേശിനി ജിൻസി വിൻസ്റ്റൻറയും മൂത്ത മകളാണ് ഈ കൊച്ചുമിടുക്കി. നേട്ടത്തിലേക്കെത്തിച്ചത് ചെറുപ്പം മുതലേയുള്ള രക്ഷിതാക്കളുടെ പരിശീലനം. എല്ലാം ഹൃദിസ്ഥമാക്കാൻ മിടുക്കിയായിരുന്നു ആണെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

"നാലാം വയസ് മുതലേ രാജ്യങ്ങളുടെ പേരുകൾ പരിചയപ്പെടാൻ തുടങ്ങി. അന്ന് മുതലേ എല്ലാം മനപാഠമാക്കുമായിരുന്നു. ഇതൊന്നും ലോക റെക്കോഡ് സ്വന്തമാക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. നേട്ടം ഏറെ സന്തോഷം നൽകുന്നതാണ്." വിൻസ്റ്റൻ ജേക്കബ് മീഡിയവണിനോട് പറഞ്ഞു.

ആഴ്ചയിൽ 20 മിനുട്ടാണ് തലസ്ഥാനങ്ങളുടെ പേര് മനപാഠമാക്കാൻ ചെലവഴിച്ചിരുന്നതെന്ന് ആൻ വിൻസ്റ്റണും പറഞ്ഞു. "അന്തരിച്ച പിതാമഹനാണ് ഞാനീ നേട്ടം സമർപ്പിക്കുന്നത്. ഇത് കൂടുതൽ പേർക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു." ആൻ പറഞ്ഞു. ബാഡ്മിൻറണിലും മിടുക്കിയാണ് ആൻ. ഇതിന് പുറമെ കുങ്ഫുവും നീന്തലും ആൻ പരിശീലിക്കുന്നുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - പി പി ജസീം

contributor

Similar News