ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം, ബുള്ളിയിംഗ് ഉൾപ്പെടെ 400ലധികം പരാതികൾ; ബിബിസി പുറത്താക്കിയത് ആകെ 8 പേരെ

മറ്റ് മൂന്ന് കേസുകളിൽ ആരോപണ വിധേരായവര്‍ രാജിവച്ചു

Update: 2025-07-07 10:34 GMT
Editor : Jaisy Thomas | By : Web Desk

ലണ്ടൻ: ജീവനക്കാര്‍ക്കെതിരെ ലൈംഗിക പീഡനം, ബുള്ളിയിംഗ് ഉൾപ്പെടെ 400ലധികം പരാതികൾ ഉയര്‍ന്നിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി) ആകെ നടപടി സ്വീകരിച്ചത് എട്ട് പേര്‍ക്കെതിരെ മാത്രം. 411 പരാതികളിൽ ഗര്‍ഭിണിയായ കേസുകളും ഉൾപ്പെടുന്നുണ്ട്.

286 പരാതികൾ തള്ളി. എട്ട് കേസുകളിൽ മാത്രമാണ് കുറ്റവാളിയെ പുറത്താക്കിയത്. മറ്റ് മൂന്ന് കേസുകളിൽ ആരോപണ വിധേരായവര്‍ രാജിവച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ, സഹപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിന് ജീവനക്കാർക്ക് ഒമ്പത് മുന്നറിയിപ്പുകളും സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതായി കരുതപ്പെടുന്ന ജീവനക്കാർക്ക് 28 മുന്നറിയിപ്പുകളും രേഖാമൂലം നൽകിയിട്ടുണ്ട്. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഷോയിലെ ഭീഷണിപ്പെടുത്തൽ, മോശം പെരുമാറ്റ ആരോപണങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ആന്തരിക അവലോകനത്തിന് ശേഷം എഡിറ്റർ റിച്ചാർഡ് ഫ്രെഡിയാനി ദീർഘകാല അവധിയിൽ പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഷോയിലെ രണ്ട് പ്രധാന അവതാരകരായ നാഗ മുഞ്ചെട്ടിയും ചാർളി സ്റ്റെയ്റ്റും തമ്മിൽ പ്രശ്നമുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.

Advertising
Advertising

കുട്ടികളുടെ മോശം ചിത്രങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച 63 കാരനായ മുൻനിര വാർത്താ വായനക്കാരനായ എഡ്വേർഡ്സ്, 38 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വർഷം ഏപ്രിലിൽ ബിബിസിയിൽ നിന്ന് രാജിവച്ചിരുന്നു. സഹപ്രവര്‍ത്തകരിൽ നിന്നും പരാതികൾ ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് മാസങ്ങൾക്ക് ശേഷം 42 കാരനായ ജെർമെയ്ൻ ജെനാസിനെ (42)യും ബിബിസി പുറത്താക്കിയിരുന്നു. എന്നാൽ ഈ വർഷത്തെ കണക്കുകൾ പുറത്തുവിടാൻ ബിബിസി വിസമ്മതിച്ചു. വരും മാസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന വാർഷിക റിപ്പോർട്ടിൽ ഇവ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു. അച്ചടക്ക നടപടി സ്വീകരിക്കാത്ത കേസുകളിൽ, പരാതി ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് അധിക പരിശീലനം നൽകുമെന്നും വ്യക്തമാക്കി.

“ഭീഷണിപ്പെടുത്തൽ, വിവേചനം, പീഡനം എന്നിവ കുറയ്ക്കുന്നതിന് ബഹുമാനത്തിന്‍റെയും ചേര്‍ത്തുവയ്ക്കലിന്‍റെയും സംസ്കാരം വളർത്തിയെടുക്കണം'' ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡെവലപ്‌മെന്‍റിൽ നിന്നുള്ള ബെൻ വിൽമോട്ട് പറഞ്ഞു. “എല്ലാത്തരം ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, മോശം പെരുമാറ്റം എന്നിവയെയും ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു'' ബിബിസി വക്താവ് വ്യക്തമാക്കി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News