Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: ഗസ്സ ഡോക്യുമെന്ററി ഉപേക്ഷിച്ചതിന് ബിബിസിയെ വിമർശിച്ച് മുൻ ബിബിസി അവതാരകനും ഫുട്ബോൾ കളിക്കാരനുമായ ഗാരി ലിനേക്കർ. ഡോക്യുമെന്ററി പുറത്തുവിടാത്തതിൽ ബിബിസി 'ലജ്ജകൊണ്ട് തലകുനിക്കണമെന്ന്' ഗാരി ലിനേക്കർ പറഞ്ഞതായി അനഡോലു റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിലെ ഡോക്ടർമാരുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ഗസ്സ: ഡോക്ടേഴ്‌സ് അണ്ടർ അറ്റാക്ക്' എന്ന ഡോക്യൂമെന്ററിയാണ് ബിബിസി ഉപേക്ഷിച്ചത്.
ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ മേയ് മാസത്തിൽ ബിബിസി വിട്ടതിനുശേഷം ലിനേക്കർ കമ്പനിയെ പരസ്യമായി വിമർശിക്കുന്നത് ഇതാദ്യമായാണ്. 'ഡോക്യുമെന്ററി ശരിക്കും എല്ലാവരും കാണേണ്ടതായിരുന്നു. എല്ലാവരും അതിനോട് യോജിക്കുമെന്നും ഞാൻ കരുതുന്നു. ഇത് പുറത്തു വിടാത്തതിൽ ബിബിസി ലജ്ജ കൊണ്ട് തലകുനിക്കണം.' ലണ്ടനിൽ ഗസ്സ മെഡിക്സ് ഡോക്യുമെന്ററിയുടെ സ്വകാര്യ പ്രദർശനത്തിൽ സംസാരിക്കവെ ലിനേക്കർ പറഞ്ഞു. മുകളിൽ നിന്നുള്ള സമ്മർദ്ദം അനുഭവിക്കുന്ന നല്ല ആളുകളും ബിബിസിയിലുണ്ടെന്ന് ലിനേക്കർ കൂട്ടിച്ചേർത്തു.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യ ആരംഭിച്ചത് മുതൽ അതിനെ പിന്തുണക്കുകയാണ് ബിബിസി. മാത്രമല്ല കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൺ ബൂട്ട് വിന്നർ മുഹമ്മദ് സലാഹുമായുള്ള ലിനേക്കാരുടെ ഫലസ്തീൻ വിഷയത്തെ കുറിച്ച് സംസാരിക്കുമെന്ന് കരുതി റദ്ദ് ചെയ്യാനും ബിബിസി മടിച്ചില്ല. ഈയിടെ ഗ്ലാസ്റ്റന്‍ബറി മ്യൂസിക് ഫെസ്റ്റിവലിൽ ബിബിസിയിലൂടെ ലോകം തത്സമയം വീക്ഷിച്ചുകൊണ്ടിരുന്ന പരിപാടിയിൽ ബോബ് വിലൻ ജോഡി ഫലസ്തീൻ അനുകൂല സംഗീതം ആലപിച്ചിരുന്നു. ഇതിനെ തുടർന്ന് ബിബിസി അവരുടെ തത്സമയ സംപ്രേഷണം നിർത്തിവെച്ചു.