വീണ്ടും എല്‍നിനോ; ചൂട് കൂടും, കാലാവസ്ഥ തകിടം മറിയുമെന്ന് മുന്നറിയിപ്പ്

എൽനിനോ കാരണം 2023 ഏറ്റവും ചൂടേറിയ വർഷമായി മാറാൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍

Update: 2023-07-06 06:28 GMT

ലോക കാലാവസ്ഥയിൽ ആഘാതമേൽപ്പിക്കാന്‍ ശേഷിയുള്ള എൽനിനോ എന്ന പ്രതിഭാസത്തിന് തുടക്കമായെന്ന് യു.എന്നിന്‍റെ കാലാവസ്ഥാ സംഘടന. എൽനിനോയുടെ തുടക്കം പസഫിക് സമുദ്രത്തിലാണ്. എൽനിനോ പ്രതിഭാസം വീണ്ടുമെത്തുന്നത് ഏഴ് വർഷത്തിന് ശേഷമാണ്. കരയിലും കടലിലും താപനില വന്‍തോതിൽ ഉയരാന്‍ എല്‍നിനോ കാരണമാകുമെന്ന് യു.എന്നിന്‍റെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) മുന്നറിയിപ്പ് നല്‍കി.

2016ലാണ് ഒടുവില്‍ എൽനിനോ പ്രതിഭാസമുണ്ടായത്. ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ വർഷമാണിത്. കാർബൺ ബഹിര്‍ഗമനം മൂലമുണ്ടാകുന്ന ആഗോളതാപനത്തിനൊപ്പം എല്‍നിനോ കൂടി വരുന്നതോടെ ചൂട് അസഹനീയമാകും. എല്‍നിനോയുടെ ആഘാതം ഈ വര്‍ഷം അവസാനം വരെയുണ്ടാകുമെന്നും ഡബ്ല്യു.എം.ഒ അറിയിച്ചു.

Advertising
Advertising

പസഫിക്കിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതോടെയാണ് എല്‍നിനോ എന്ന പ്രതിഭാസമുണ്ടാകുന്നത്. ഇത് ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യ വാതങ്ങളുടെ ഗതി മാറ്റും. വാണിജ്യ വാതങ്ങളുടെ ഗതി മാറുകയോ പല വഴിക്കായി ചിതറി പോവുകയോ ചെയ്യും. ഇത് കാലാവസ്ഥയെ തകിടം മറിക്കും. എൽനിനോ സാധാരണയായി യുഎസിന്റെ തെക്ക്, തെക്കേ അമേരിക്കയുടെ തെക്ക് ഭാഗം, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. അതേസമയം കിഴക്കൻ ആസ്ത്രേലിയ, ഇന്തോനേഷ്യ, ദക്ഷിണേഷ്യ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്നു.

ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പറഞ്ഞു. ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ മുൻകൂർ മുന്നറിയിപ്പുകളും മുൻകൂർ നടപടികളും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എൽനിനോ കാരണം 2023 ഏറ്റവും ചൂടേറിയ വർഷമായി മാറാൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടു മുതൽ ഏഴു വർഷത്തിലൊരിക്കലാണ് എൽനിനോ പ്രതിഭാസം സംഭവിക്കുന്നത്. ഒമ്പത് മുതൽ 12 വരെ മാസം ഇത് നിലനിൽക്കും.

ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ജൂലൈ 3 എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാലാവസ്ഥാ വ്യതിനായവും എല്‍നിനോയുമാണ് ചൂടുകൂടാന്‍ കാരണം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News