വീണ്ടും ഒന്നാമൻ; ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോൺ മസ്‌ക്‌

മസ്‌കിന്റെ ആസ്തി 187.1 ബില്യൺ ഡോളറായി ഉയർന്നു

Update: 2023-02-28 06:39 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക്. ടെസ്ല ഓഹരികൾ കുതിച്ചുയർന്നതിന് പിന്നാലെയാണ് മസ്‌കിന്റെ സമ്പത്ത് ഉയർന്നത്. ഈ വർഷം ടെസ്ല ഇൻകോർപ്പറേറ്റിന്റെ ഓഹരി വിലയിലുണ്ടായ 70% വർധനവാണ് മസ്‌കിനെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത്. ബ്ലൂംബെർഗിന്റെ ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം മസ്‌കിന്റെ ആസ്തി 187.1 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.

ഫ്രഞ്ച് വ്യവസായിയും  ലൂയി വിറ്റണ്‍  സി.ഇ.ഒയുമായ ബെർണാർഡ് അർനോൾട്ടിനെയാണ് മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. അർനോൾട്ടിന്റെ സമ്പത്ത് 185.3 ബില്യൺ ഡോളറാണ്. 2023ന്റെ തുടക്കത്തിൽ 51 കാരനായ മസ്‌കിന് 137 ബില്യൺ ഡോളറിന്റെ ആസ്തിയായിരുന്നു. എന്നാൽ ടെസ്ലയുടെ ഓഹരികൾ ഇടിഞ്ഞതിന് പന്നാലെ  200 ബില്യൺ ഡോളർ നഷ്ടപ്പെടുന്ന ആദ്യത്തെ വ്യക്തിയായി മസ്‌ക് മാറി. തുടർന്നാണ് ബെർണാഡ് മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായത്.

ഇലക്ട്രിക് കാർ വ്യവസായത്തിലുടനീളം കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്ന അതേ സമയത്തായിരുന്നു അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തത്. 2022 ഒക്ടോബറിലാണ് 44 മില്യൻ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയത്. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ അന്നത്തെ സി.ഇ.ഒ പരാഗ് അഗർവാളടക്കം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഏകദേശം 7500 ജീവനക്കാരുണ്ടായിരുന്ന ട്വിറ്ററിർ ഇപ്പോൾ 2300 ആയി ചുരുങ്ങിയിട്ടുണ്ട്. ട്വിറ്ററിലേക്ക് അദ്ദേഹം വളരെയധികം ശ്രദ്ധ ചെലുത്തുന്നത് ടെസ്ല നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ട്വിറ്റർ സി.ഇ.ഒ ജോലി ഏറ്റെടുക്കാൻ കഴിവുള്ള 'വിഡ്ഢി'യെകണ്ടെത്തിയാൽ താൻ രാജിവെക്കുമെന്ന് ഡിസംബറിൽ മസ്‌ക് പറഞ്ഞിരുന്നു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News