ഹിറ്റ്ലറെ പുകഴ്ത്തിയുള്ള പരാമര്‍ശം; മാപ്പ് പറഞ്ഞ് മസ്കിന്‍റെ 'ഗ്രോക്ക്'എഐ ചാറ്റ് ബോട്ട്
ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന മോശമായ സമീപനത്തിന് മാപ്പ് ചോദിക്കുന്നതായി എക്സ് എഐ അറിയിച്ചു
ന്യൂയോര്‍ക്ക്: ജര്‍മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ മഹാനാക്കിയുള്ള പരാമര്‍ശത്തിൽ ക്ഷമാപണവുമായി അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യൽ ഇന്‍റിലിജന്‍സ് കമ്പനി എക്‌സ്എഐയുടെ ചാറ്റ്‌ബോട്ട് 'ഗ്രോക്ക്'. ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന മോശമായ സമീപനത്തിന് മാപ്പ് ചോദിക്കുന്നതായി എക്സ് എഐ അറിയിച്ചു.
''ഉപയോക്താക്കൾക്ക് ഉപകാരപ്രദവും സത്യസന്ധവുമായ പ്രതികരണങ്ങൾ നൽകുക എന്നതാണ് ഗ്രോക്കിലൂടെയുള്ള ഞങ്ങളുടെ ലക്ഷ്യം'' പോസ്റ്റിൽ കുറിച്ചു. തെറ്റായ വിവരങ്ങള്‍ വന്നതിന് കാരണം ചാറ്റ്‌ബോട്ടിന്‍റെ കോര്‍ ലാംഗ്വേജ് മോഡലല്ലെന്നും മറിച്ച് ഗ്രോക്കിന്‍റെ കോഡിലെ പഴയതും തെറ്റായതുമായ ഒരു അപ്‌ഡേറ്റ് മൂലമാണെന്നും കമ്പനി വ്യക്തമാക്കി.പ്രശ്നം കണ്ടെത്തിയ ഉടൻതന്നെ പഴയ കോഡ് മാറ്റി പകരം പുതിയത് സ്ഥാപിച്ചതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും എക്സ്എഐ അറിയിച്ചു.
ചില ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഗ്രോക്ക് ഹിറ്റ്ലറെ പുകഴ്ത്തുകയും ജൂതവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ചെറിയ ചോദ്യങ്ങൾക്ക് പോലും അധിക്ഷേപകരമായ ഭാഷയിലും വംശീയ അധിക്ഷേപങ്ങളോടുകൂടിയുമായിരുന്നു ഗ്രോക്കിന്‍റെ പ്രതികരണം. ഹിറ്റ്ലറെ നല്ലവനായി ചിത്രീകരിക്കുന്ന പ്രതികരണങ്ങളും ഗ്രോക്കിൽ നിന്നുണ്ടായതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെടുകയും സ്ക്രീൻഷോട്ടുകളടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.