ആറുമാസ ദൗത്യം വിജയകരമാക്കി സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക്

അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും ഇനി നിയാദിക്ക് സ്വന്തം.

Update: 2023-09-03 17:07 GMT
Editor : anjala | By : Web Desk

ഏറ്റെടുത്ത ലക്ഷ്യം വിജയകരമായി പൂർത്തീകരിച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി ഭൂമിയിലേക്ക്. അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും ഇനി നിയാദിക്ക് സ്വന്തം. ഭൂമിയിൽ നിന്ന് 400 കി.മീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അവിടെ നിന്ന് സ്പേസ്എക്സിന്‍റെ ഡ്രാഗൺ പേടകത്തിൽ യു.എ.ഇ സമയം വൈകീട്ട് 3.05ന് നിയാദിയും സഹയാത്രികരായ മൂന്ന് ക്രൂ-6 അംഗങ്ങൾക്കൊപ്പം യാത്ര തിരിച്ചു. പേടകം നാളെ രാവിലെ 8.07ന് യു.എസിലെ ഫ്ലോറിഡബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ എത്തിച്ചേരും.

ബഹിരാകാശനിലയത്തിൽ നിന്ന് 17മണിക്കൂർ ദൈർഘ്യം വരും ഭൂമിയിലേക്ക്. ശനിയാഴ്ച പുറപ്പെടാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്. ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഇഡാലിയ ചുഴലികാറ്റ് ഉൾപ്പെടെയുള്ള കാലാവസ്ഥ വെല്ലുവിളികളെ തുടർന്ന് സമയം മാറ്റുകയായിരുന്നു. നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫൻ ബൊവൻ, വൂഡി ഹോബർഗ്, റഷ്യക്കാരനായ ആൻഡ്രി ഫെദ്യേവ് എന്നിവരാണ് സുൽത്താൻ അൽ നിയാദിക്കൊപ്പം മടങ്ങുന്നത്. ബഹിരാകാശത്തേക്ക് വീണ്ടുമെത്താനാവുമെന്ന പ്രതീക്ഷ മടക്ക യാത്രക്ക് തൊട്ടുമുമ്പ് നിയാദി സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചു. മാർച്ച് മൂന്നിനാണ് ഈ സംഘം നാസയുടെയും സ്പേസ്എക്സിന്‍റെയും ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശനിലയത്തിൽ എത്തിച്ചേർന്നത്. 200ലേറെ ശാസ്ത്രീയ പരീക്ഷണങ്ങൾ അടക്കമുള്ളവ പൂർത്തിയാക്കിയാണ് സംഘത്തിന്‍റെ മടക്കം. ഇവയിൽ 19 പരീക്ഷണങ്ങൾ യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നിയാദി സ്വയം പൂർത്തിയാക്കി.

Advertising
Advertising

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ നാൾ ചെലവിട്ട ആദ്യ അറബ് വംശജന്‍, ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ്പൗരൻ എന്നീ റെക്കോർഡുകൾ ഇതിനകം നിയാദി സ്വന്തം പേരിൽ കുറിച്ചു. ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യയുടേതടക്കം നിരവധി അപൂർവ ചിത്രങ്ങൾ അല്‍ നിയാദി പങ്കുവെച്ചിരുന്നു. ഭൂമിയിൽ തിരിച്ചെത്തിയാൽ സഞ്ചാരികൾ ഒരു മാസത്തോളം ആരോഗ്യ പരിശോധനകൾക്കും മറ്റുമായി വിശ്രമത്തിലായിരിക്കും. തുടർന്നായിരിക്കും യു.എ.ഇയിലേക്ക് തിരിച്ചെത്തുക. അൽ നിയാദിക്ക് ഊഷ്മളമായ സ്വീകരണം നൽകാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ്ബിൻ റാശിദ് സ്പേസ്സെന്ററിന്‍റെ നേതൃത്വത്തിൽ വിപലമായ ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നുണ്ട്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News