പ്രളയത്തിൽ വിറങ്ങലിച്ച് ബ്രസീൽ: മരണം 75 ആയി, നൂറിലധികം പേരെ കാണാനില്ല
150 വർഷത്തിനിടെ ബ്രസീലിലുണ്ടാവുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്
റിയോഡി ജനീറോ: ബ്രസീലിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി. നൂറിലധികം പേരെ കാണാതായി.150 വർഷത്തിനിടെ ബ്രസീലിലുണ്ടാവുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
ബെൻതോ ഗോൻസാൽവസിലെ അണക്കെട്ട് തകർന്നതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിലാണ് തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോസുളിൽ 78 പേർ മരിച്ചത്. കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ തുടരുകയാണ്. 88,000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 497 നഗരങ്ങളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകളും പാലങ്ങളും തകർന്നു. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്, രക്ഷാപ്രവർത്തനത്തിനും അവശ്യവസ്തുക്കളെത്തിക്കുന്നതിനുമായി സൈനിക ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ടെങ്കിലും കൊടുങ്കാറ്റ് തടസ്സമാവുകയാണ്. സ്ഥിതി വിലയിരുത്തുന്നതിനായി ബ്രസീൽ പ്രസിഡന്റ് ലൂല ഡെ സിൽവയും സംസ്ഥാനത്തെത്തി.
പോര്‍ട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബ്രസീലിലെ ഒരു മില്യണിലധികം ആളുകള്‍ അടിസ്ഥാന സാധനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നതായാണ് റിപ്പോർട്ടുകൾ.