ഇന്തോനേഷ്യയിൽ വിവാഹപൂർവ ലൈംഗികബന്ധം നിരോധിച്ചു; പ്രസിഡന്റിനെ അപമാനിച്ചാൽ മൂന്ന് വർഷം വരെ തടവ്

പുതിയ നിയമം വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്രവും ഇല്ലാതാക്കുമെന്ന് ആരോപിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Update: 2022-12-06 09:59 GMT
Advertising

ജക്കാർത്ത: വിവാഹപൂർവ ലൈംഗികബന്ധവും അവിവാഹിതർ ഒരുമിച്ച് താമസിക്കുന്നതും നിരോധിച്ച് ഇന്തോനേഷ്യ പുതിയ നിയമം പാസാക്കി. നിയമം ലംഘിക്കുന്നവർക്ക് വ്യഭിജാരക്കുറ്റത്തിന് ഒരുവർഷം വരെ തടവുശിക്ഷ ലഭിക്കും. സ്വദേശികൾക്കും രാജ്യത്തെത്തുന്ന വിദേശ പൗരൻമാർക്കും നിയമം ബാധകമാണ്.

പുതിയ ക്രിമിനൽ കോഡ് ഇന്തോനേഷ്യൻ പാർലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡച്ച് നിയമം, ഹുകും അദാത്ത് എന്നറിയപ്പെടുന്ന ആചാരനിയമം, ആധുനിക ഇന്തോനേഷ്യൻ നിയമങ്ങൾ എന്നിവയടങ്ങിയ ഒരു ഫ്രെയിം വർക്കാണ് 1946-ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഇതുവരെ രാജ്യത്ത് നിലവിലുണ്ടായിരുന്നത്.

ബില്ലിൻമേൽ നടന്ന ചർച്ചയിൽ ഉയർന്ന വ്യത്യസ്ത അഭിപ്രായങ്ങൾ പരമാവധി ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും നിയമ ഭേദഗതിയിൽ ചരിത്രപരമായ തീരുമാനമെടുക്കാനും കൊളോണിയൽ ക്രിമിനൽ കോഡ് ഉപേക്ഷിക്കാനും സമയമായെന്ന് നിയമമന്ത്രി യാസോന ലാവോലി പറഞ്ഞു.


പുതിയ നിയമത്തിനെതിരെ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുന്നവർ


പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുകയോ ഇന്തോനേഷ്യൻ മൂല്യത്തിന് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നതും പുതിയ ക്രിമിനൽ ചട്ടപ്രകാരം കുറ്റകരമാണ്. രാജ്യത്തിന്റെ പ്രസിഡന്റിനെ അപമാനിക്കുന്നത് മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പുതിയ നിയമഭേദഗതിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് ഭേദഗതിയെന്നാണ് വിമർശകർ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News