ഇസ്രായേൽ സൈന്യത്തിന്റെ എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ അവകാശവാദം
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാകും F35ന്റെ പതനം
തെഹ്റാന്‍: ലോകത്തിലെഏറ്റവും നൂതനമായ ജെറ്റുകളിലൊന്നായ ഇസ്രായേലി എ35 വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ.
ഇറാനിയൻ സൈന്യം ഇറാന്റെ പൊതു ടെലിവിഷന് നൽകിയ പ്രസ്താവനയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും തസ്നിം, ടൈംസ് ഓഫ് ടെഹ്‌റാൻ എന്നിവയുൾപ്പെടെയുള്ള ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ജെറ്റിലെ പൈലറ്റുമാരുടെ സ്ഥിതിയെക്കുറിച്ച് വ്യത്യസ്ഥ വിവരങ്ങളാണ് വരുന്നത്.
പൈലറ്റിനെ ജീവനോടെ പിടികൂടിയെന്ന് ചില ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പൈലറ്റിനെക്കുറിച്ച് വിവരമില്ലെന്നാണ് ചിലരുടെ റിപ്പോര്‍ട്ട്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാകും F35ന്റെ പതനം. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
ഇതിനിടെ ഇസ്രായേലി ജെറ്റുകൾ വെടിവച്ചിട്ടതായുള്ള മുൻ റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്നലെ, ഒരു ഇസ്രായേലി സൈനിക വക്താവ് രംഗത്ത് എത്തിയിരുന്നു. ഇറാനിയന്‍ മാധ്യമങ്ങള്‍ നുണ പറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിന് പിന്തുണ നൽകിയാൽ യു.എസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനിക താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇറാന്റെ ഭഗത്ത് നിന്ന് കൂടുതൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. തെഹ്റാനെതിരെ ആഞ്ഞടിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവിയും വ്യക്തമാക്കി. ഇതിനിടെ സംഘർഷത്തിൽ മധ്യസ്ഥനാകാൻ ഒരുക്കമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം.