Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെഹ്‌റാൻ: ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി ഒരു ചർച്ചയുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകൂടം ഇറാനുമായി ചർച്ചകളിൽ ഏർപ്പെടുകയോ ഒരു തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞു. 'ഞാൻ ഇറാനുമായി സംസാരിക്കുന്നില്ല. ഞങ്ങൾ അവർക്ക് ഒന്നും വാഗ്ദാനം ചെയ്യുന്നുമില്ല.' ട്രംപ് തന്റെ കർക്കശ നിലപാട് ആവർത്തിച്ചു.
തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ അമേരിക്ക 'പൂർണ്ണമായും ഇല്ലാതാക്കിയാതായി' ഒരിക്കൽ കൂടി അവകാശപ്പെട്ടു. ഇറാന്റെ ആണവ ശേഷിയെക്കുറിച്ചുള്ള നിലവിലെ വിലയിരുത്തലുകൾക്ക് വിരുദ്ധമായ ഒരു സമീപമാനമാണ് ട്രംപിന്റേത്. ഇറാൻ ആണവകേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയില്ലെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാന് സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് യുഎൻ ആണവ നിരീക്ഷണ മേധാവി റാഫേൽ ഗ്രോസിയും വെളിപ്പെടുത്തിയിരുന്നു.
ഇറാന്‍ സിവിലിയന്‍ ആണവോര്‍ജ പദ്ധതിയെ പിന്തുണക്കുന്നതിനായി 30 ബില്യണ്‍ ഡോളര്‍ വരെ സഹായം ലഭ്യമാക്കാനല്ല പദ്ധതി ട്രംപ് ഭരണകൂടം സ്വകാര്യമായി മുന്നോട്ടുവച്ചതായി അമേരിക്കൻ മാധ്യമം സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന. 'വ്യാജ വാർത്തകൾ' എന്ന് വിശേഷിപ്പിച്ച് ട്രംപ് ഈ റിപോർട്ടുകൾ തള്ളിക്കളഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ബാക്ക്ചാനൽ ശ്രമങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടത്തിലെ അംഗങ്ങൾ ഇറാന് സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നൽകുന്നതിനുള്ള ഓപ്ഷനുകൾ പരിഗണിച്ചിരുന്നു.