'ഗസ്സയിൽ നിന്ന് ഒരിക്കലും സൈന്യത്തെ പിൻവലിക്കില്ല'; ഇസ്രായേൽ പ്രതിരോധ മന്ത്രി

മന്ത്രിയുടെ നിലപാട് വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക് തിരിച്ചടിയാകും

Update: 2025-12-24 02:10 GMT
Editor : Jaisy Thomas | By : Web Desk

 Photo| REUTERS

തെൽ അവിവ്: ഗസ്സയിൽ നിന്ന് ഒരിക്കലും സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി. മന്ത്രിയുടെ നിലപാട് വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക് തിരിച്ചടിയാകും. മരുന്നും ഉപകരണങ്ങളും ഇല്ലാതെ ഗസ്സയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ഗസ്സയിൽ സ്ഥിരം സൈനിക സാന്നിധ്യം ഉണ്ടാകുമെന്നും സമാധാന പദ്ധതിയുടെ പേരിൽ ഇക്കാര്യത്തിൽ പിറകോട്ടില്ലെന്നുമാണ്  ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചത്. സൈനിക യൂണിറ്റ് ഗസ്സയിൽ നിലയുറപ്പിക്കുമെന്നും സുരക്ഷക്ക് അത് ഏറെ അനിവാര്യമാണെന്നും കാറ്റ്സ് വ്യക്തമാക്കി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇരുപതിന സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ഇസ്രായേൽ മന്ത്രിയുടെ പ്രകോപനപ്രസ്താവന. ഈ മാസം 29നാണ്  ട്രംപുമായി ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അമേരിക്കയലേക്ക് തിരിക്കുന്നത്.

Advertising
Advertising

മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ, തുർക്കി രാജ്യങ്ങളുമായി കഴിഞ്ഞ ദിവസം യുഎസ് പശ്ചമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അമേരിക്കൻ നഗരമായ മിയാമിയിൽ ചർച്ച നടത്തിയിരുന്നു. അന്താരാഷ്ട്ര സൈനിക വിന്യാസത്തോടെ ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിൻവാങ്ങണം എന്നതാണ് സമാധാന പദ്ധതിയിൽ പറയുന്നത്. അതിനിടെ, ഗസ്സയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരുന്നും ഉപകരണങ്ങളും ഇല്ലാതെ മിക്ക ആശുപത്രികളും വലയുകയാണ്.

മതിയായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന് ഫലസ്തീൻ രോഗികൾ ഇതിനകം മരിച്ചതായി ഗസ്സയിലെ ഫലസ്തീൻ മെഡിക്കൽ റിലീഫ് സൊസൈറ്റി മേധാവി മുഹമ്മദ് അബൂ അഫാസ് അറിയിച്ചു. അതിശൈത്യം തുടരുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കണമെന്ന അഭ്യർഥനയും ഇസ്രായേൽ തള്ളുകയാണ്. അതിനിടെ, ജറൂസലം ഉൾപ്പെടെ അധിനിവിഷ്ടവെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ വിപുലമായ കുടിയേറ്റ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള ഇസ്രയേൽ നീക്കം തടയണമെന്ന് ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News