ടി ഷര്‍ട്ടില്‍ ഫലസ്തീന്‍ പ്രതിരോധ ചിഹ്നമായ 'തണ്ണിമത്തന്‍'; ലൂയിസ് വിട്ടണ്‍ കമ്പനിക്കെതിരെ വിമര്‍ശനം

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നമാണ് തണ്ണിമത്തന്‍

Update: 2024-03-21 06:07 GMT
Editor : ദിവ്യ വി | By : Web Desk
Advertising

പാരിസ്: ഫലസ്തീന്‍ പ്രതിരോധ ചിഹ്നമായ 'തണ്ണിമത്തന്‍' വസ്ത്രത്തില്‍ ഉപയോഗിച്ച് വിവാദത്തിലായി അന്താരാഷ്ട്ര ബ്രാന്‍ഡായ ലൂയിസ് വിട്ടണ്‍. കമ്പനി പുതുതായി പുറത്തിറക്കിയ വേനല്‍ക്കാല കളക്ഷനിലെ ടി ഷര്‍ട്ടിലാണ് തണ്ണിമത്തന്‍ നിറങ്ങള്‍ ഇടം പിടിച്ചത്. വെള്ള നിറത്തിലുള്ള ടി ഷര്‍ട്ടില്‍ പോക്കറ്റിന്റെ ഭാഗത്ത് എല്‍.വി(LV) എന്ന് ഇംഗ്ലീഷില്‍ തണ്ണിമത്തന്‍ നിറങ്ങളോടെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ വി എന്ന അക്ഷരം തണ്ണിമത്തന്‍ കഷ്ണത്തിന് സമാനമാണ്.

ഫ്രഞ്ച് ആസ്ഥാനമായ കമ്പനിക്ക് ഇസ്രായേല്‍ അനുകൂല നിലപാടാണെന്നും ഇക്കാരണത്താല്‍ ബഹിഷ്‌കരണ പട്ടികയില്‍ ഉള്‍പെട്ടിരുന്നുവെന്നുമാണ് ചിലര്‍ എക്‌സില്‍ കുറിച്ചു. ലൂയിസ് വിട്ടണ്‍ന്റെ മാതൃസ്ഥാപനത്തിനും അതിന്റെ സിഇഒക്കും ഇസ്രായേലില്‍ വലിയ നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്. 2021ല്‍, പരമ്പരാഗത ഫലസ്തീനിയന്‍ കെഫിയയെ 700 ഡോളറിന് വില്‍പന നടത്തിയതിന് കമ്പനിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന തണ്ണിമത്തന്‍ ഫലസ്തീന്‍ അനുകൂലറാലികളില്‍ വ്യാപകമായി ഇടംപിടിച്ചിട്ടുണ്ട്. ലോക വ്യാപകമായി ഫലസ്തീന്‍ അനുകൂല റാലികളിലെല്ലാം പ്രതിഷേധക്കാര്‍ തണ്ണിമത്തന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രതിഷേധങ്ങളിലും കലാസൃഷ്ടികളിലും ഫലസ്തീനികളുടെ പൊതു പ്രകടനത്തിന്റെ പ്രതീകമാണ് തണ്ണിമത്തന്‍. ഫലസ്തീന്‍ പതാക നിരോധിക്കപ്പെട്ടതോടെ പ്രതിഷേധങ്ങളില്‍ ഫലസ്തീന്‍ ജനത ബദലായി ഉയര്‍ത്തിപ്പിടിച്ചത് തണ്ണിമത്തനായിരുന്നു. ഇതോടെയാണ് ഇസ്രായേലിനെതിരായ ഫലസ്തീന്റെ പ്രതിരോധ ചിഹ്നമായി തണ്ണിമത്തന്‍ മാറിയത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News