Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂയോർക്: ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം മറികടക്കുക, മാനുഷീക സഹായങ്ങൾ എത്തിക്കുക എന്ന ഉദേശത്തോടെ ഗസ്സയിലേക്ക് പോകുകയായിരുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില കപ്പലുകൾ ആക്രമിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് അനുമതി നൽകിയാതായി അമേരിക്കൻ മാധ്യമം സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തുനീഷ്യയിൽ നങ്കൂരമിട്ടിരിന്ന സമയത്താണ് രണ്ട് ബോട്ടുകൾക്ക് നേരെ നിയമവിരുദ്ധമായി ഡ്രോൺ ആക്രമണം നടത്താൻ നെതന്യാഹു ഉത്തരവിട്ടത്.
തുനീഷ്യൻ തുറമുഖമായ സിഡി ബൗ സയീദിന് പുറത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകളിൽ ഇസ്രായേൽ സൈന്യം ഒരു അന്തർവാഹിനിയിൽ നിന്ന് ഡ്രോണുകൾ വർഷിക്കുകയും തീപിടുത്ത ഉപകരണങ്ങൾ നിക്ഷേപിക്കുകയും ചെയ്തതായും അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബർ 8 ന് പോർച്ചുഗീസ് പതാകയുള്ള ഫാമിലി എന്ന കപ്പലിലേക്കും സെപ്റ്റംബർ 9ന് ബ്രിട്ടീഷ് പതാകയുള്ള ആൽമ എന്ന കപ്പലിലേക്കും ഇസ്രായേൽ തീപിടുത്തമുണ്ടാകുന്ന വസ്തുക്കൾ വർഷിച്ചതായും രണ്ട് സാഹചര്യങ്ങളിലും തീപിടുത്തത്തിൽ ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കഴിഞ്ഞ മാസം സംഘം പറഞ്ഞിരുന്നു. എന്നാൽ ജീവനക്കാർക്ക് തീ വേഗത്തിൽ അണക്കാൻ കഴിഞ്ഞെന്നും ആരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഎസ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഗസ്സയിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ ഉപരോധം തകർക്കാൻ ശ്രമിച്ച ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്നുള്ള 40ലധികം സിവിലിയൻ ബോട്ടുകൾ ഇസ്രായേൽ സൈന്യം തടയുകയും 500 ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2007 മുതൽ ഗസ്സയിലേക്ക് പോകുന്ന കപ്പലുകൾക്ക് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉപരോധം മറികടന്ന് ഗസ്സയിലേക്ക് പോകുന്ന കപ്പലുകളെ തടഞ്ഞുനിർത്തി ആക്രമിച്ചതിന്റെ ഒരു നീണ്ട ചരിത്രമാണ് ഇസ്രായേലിനുള്ളത്.