അഴിമതി കേസിലെ മാപ്പഭ്യർഥനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ട്രംപിന്‍റെ പിന്തുണ തേടി നെതന്യാഹു
പ്രതിപക്ഷ നേതാക്കളിലും മറ്റും സമ്മർദം ചെലുത്താൻ യുഎസ് പ്രസിഡന്‍റിനോട് നെതന്യാഹു ആവശ്യപ്പെട്ടതായാണ് വിവരം
തെല്‍ അവിവ്: അഴിമതി കേസിലെ മാപ്പഭ്യർഥനക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പിന്തുണ തേടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കൈക്കൂലി, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള കേസുകളിൽ തനിക്ക് മാപ്പ് നൽകണമെന്ന നെതന്യാഹുവിന്‍റെ അഭ്യർഥനക്കെതിരെ ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്. ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗിനാണ് കഴിഞ്ഞ ദിവസം നെതന്യാഹു കത്ത് നൽകിയത്.
നിലവിലെ വിചാരണ നടപടികൾ നിർത്തി വെക്കുകയും കേസുകൾ റദ്ദക്കുകയും വേണം എന്നാണ് കത്തിൽ നെതന്യാഹു ആവശ്യപ്പെട്ടത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നതോടെ, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പിന്തുണ തേടാനാണ് നെതന്യാഹുവിന്‍റെ നീക്കം. ഇന്നലെ രാത്രി ട്രംപുമായി നെതന്യാഹു ദീർഘനേരം ഫോണിൽ സംസാരിച്ചു.
പ്രതിപക്ഷ നേതാക്കളിലും മറ്റും സമ്മർദം ചെലുത്താൻ യുഎസ് പ്രസിഡന്‍റിനോട് നെതന്യാഹു ആവശ്യപ്പെട്ടതായാണ് വിവരം. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മാപ്പ് നൽകാൻ പ്രസിഡന്റിന് കഴിയില്ലെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകൻ പ്രതികരിച്ചു. അസാധാരണ അപേക്ഷയായതിനാൽ പ്രസിഡൻറിന് തീരുമാനം കൈക്കൊള്ളാൻ എളുപ്പമല്ല. കുറ്റം സമ്മതിച്ച് പശ്ചാത്താപം പ്രകടിപ്പിച്ച് അടിയന്തരമായി രാഷ്ട്രീയം വിടണം എന്ന പ്രതിപക്ഷ ആവശ്യം നെതന്യാഹു തള്ളി.
അതിനിടെ, ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് പേർ കൂടി മരിച്ചു. റഫയിലെ തുരങ്കങ്ങളിൽ കഴിയുന്ന മുഴുവൻ ഹമാസ് പോരാളികളെയും വധിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഇവർക്ക് സുരക്ഷിത പാത ഒരുക്കണമെന്ന നിർദേശം നേരത്തെ മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇസ്രായേൽ സൈന്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മനുഷ്യ വിഭവശേഷി പ്രതിസന്ധി നേരിടുന്നതായി ഇസ്രായേലി റിസർവ് ജനറലും സൈനിക വിശകലന വിദഗ്ദ്ധനുമായ ഇറ്റ്ഷാക് ബ്രിക്ക് പറഞ്ഞു. നിരവധി സൈനിക ഉദ്യോഗസ്ഥർ സമീപ മാസങ്ങളിൽ സേവനത്തിൽ നിന്ന് വിട്ടുനിന്നതായും ബ്രിക്ക് അറിയിച്ചു.