Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വൈറ്റ് ഹൗസ് കൂടിക്കാഴ്‌ച്ചക്കിടെ ട്രംപും നെതന്യാഹുവും | Photo: White House
വാഷിംഗ്‌ടൺ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ബെഞ്ചമിൻ നെതന്യാഹു ഖത്തറിനോട് ക്ഷമാപണം നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്കിടെയാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഫോണിൽ വിളിച്ച് നെതന്യാഹു ക്ഷമാപണം നടത്തിയത്.
വൈറ്റ് ഹൗസ് കൂടിക്കാഴ്‌ച്ചക്കിടെ ട്രംപും നെതന്യാഹുവും | Photo: White House
എന്നാൽ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഖത്തറിനോട് ക്ഷമാപണം നടത്തുമ്പോൾ ബെഞ്ചമിൻ നെതന്യാഹു ഒരു തിരക്കഥ വായിക്കുകയായിരുന്നോ എന്ന ചില സംശയങ്ങൾ കൂടി ഉയർന്നുവരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോൺ പിടിച്ചിരിക്കുമ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ഒരു കടലാസിൽ നിന്ന് വായിക്കുന്നതായി കാണിക്കുന്ന ഫോട്ടോയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.
ക്ഷമാപണം അറിയിച്ച് ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെടുന്ന നെതന്യാഹു | Photo: White House
നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപാണ് ഈ ആഹ്വാനം മുന്നോട്ടുവച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യയുടെ മകനും സഹായിയും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ദോഹ ആക്രമണത്തിൽ ഇസ്രായേൽ ക്ഷമാപണം നടത്തണമെന്ന ഖത്തറിന്റെ നിലപാടിനെ തുടർന്നാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്.