ഗസ്സയിൽ വെടിനിർത്തൽ ചര്‍ച്ച വഴിമുട്ടി; ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ

മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന് അമേരിക്ക അറിയിച്ചു

Update: 2024-09-06 02:59 GMT
Editor : Jaisy Thomas | By : Web Desk

തെല്‍ അവിവ്: ഫിലാഡൽഫി ഇടനാഴി ഇസ്രായേൽ സൈനിക നിയന്ത്രണത്തിൽ തുടരുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പിടിവാശി വെടിനിർത്തൽ ചർച്ചക്ക് വീണ്ടും തിരിച്ചടിയായി. മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് കരാർ യാഥാർഥ്യമാക്കാനുളള നീക്കം തുടരുമെന്ന് അമേരിക്ക അറിയിച്ചു.

ഫിലാഡൽഫി ഉൾപ്പെടെ മുഴുവൻ ഗസ്സയിൽനിന്നും പിൻവാങ്ങാൻ സൈനിക നേതൃത്വം തയ്യാറാണെങ്കിലും നെതന്യാഹു വഴങ്ങിയില്ല. ഇന്നലെ രാത്രി വിളിച്ചു ചേർത്ത സുരക്ഷാ സമിതി യോഗത്തിലും നെതന്യാഹു നിലപാട് ആവർത്തിച്ചു. അതേസമയം ഭാഗിക പിൻമാറ്റത്തിന് തയാറാണെന്ന് നെതന്യാഹു പ്രതികരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എത്രയും പെട്ടെന്ന് വെടിനിർത്തൽ നടപ്പാക്കി ബന്ദിമോചനത്തിന് വഴിയൊരുക്കണമെന്ന ലക്ഷ്യത്തോടെ യു.എസ് പ്രസിഡന്‍റ് ഇസ്രായേലിനു മേലുള്ള സമ്മർദം തുടരുകയാണ്. ഫിലാഡൽഫി ഇടനാഴിയിൽ ഇസ്രായേൽ സൈന്യത്തിനു പകരം സമാധാന സേനയെ നിയോഗിക്കുകയെന്ന പുതിയ നിർദേശം അമേരിക്ക മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രായേലിന്‍റെ മാത്രമല്ല, ഒരു വിദേശ സേനയെയും ഗസ്സയിൽ ഒരിടത്തും തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹമാസ്.

Advertising
Advertising

പൂർണമായ സൈനിക പിന്മാറ്റം കൂടാതെ ബന്ദിമോചനം സാധ്യമാകില്ലെന്നും ഹമാസ് വ്യക്തമാക്കി. ഹമാസുമായി വെടിനിർത്തൽ കരാറിലെത്തി ബന്ദിമോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്. തെൽ അവീവിലും ജറൂസലമിലും ഇന്നലെയും ആയിരങ്ങൾ തെരുവിലിറങ്ങി. ആറു ബന്ദികളുടെ മൃതദേഹം ഗസ്സയിലെ തുരങ്കത്തിൽ കണ്ടെത്തിയതോടെയാണ് രാജ്യത്ത് പ്രക്ഷോഭം രൂക്ഷമായത്. കൊല്ലപ്പെടുന്നതിനു മുമ്പ് അമേരിക്കൻ ബന്ദിയായ ഹിർസ് ഗോൾഡ്ബർഗ് ബൊഹ്ലൻ നൽകിയ വീഡിയോ സന്ദേശം ഹമാസ് പുറത്തുവിട്ടു. ബന്ദികളുടെ മോചനത്തിനായി പോരാട്ടം തുടരണമെന്ന് ഇസ്രായേൽ ജനതയോട് ആവശ്യപ്പെടുന്നതാണ് വീഡിയോ സന്ദേശത്തിന്‍റെ ഉള്ളടക്കം. അതിനിടെ, ഗസ്സക്കു പിന്നാലെ വെസ്റ്റ് ബാങ്കിൽ കൂട്ടക്കൊലയും അതിക്രമവും തുടരുകയാണ് ഇസ്രായേൽ. ജെനിൻ, തൂൽകറം ,തുബാസ് ,ഹെബ്രോൺ എന്നിവിടങ്ങളിൽ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News