'അത് ആത്മഹത്യയല്ല, സാങ്കേതിക തകരാർ മൂലം സംഭവിച്ചതാകാം'; റോബോട്ടിന്റെ 'മരണ'ത്തിൽ വിദഗ്ധർ

'റോബോട്ട് നിർമിച്ച കമ്പനിക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ ആളുകൾക്ക് താൽപ്പര്യമുണ്ടാക്കാനുള്ള ഒരു മാർഗമാണിത്'- എന്ന് അദ്ദേഹം പറയുന്നു.

Update: 2024-07-06 11:14 GMT

ലോകത്തെ തന്നെ ഞെട്ടിച്ചാണ് അമിത ജോലിഭാരം മൂലം റോബോട്ട് 'ആത്മഹത്യ' ചെയ്തെന്ന വാർത്ത പുറത്തുവന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തതെന്ന വാർത്തയാണ് പുറത്തുവന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവമെന്നും റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്കുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ടുകൾ.

ഇതോടെ, പുറത്തുമാത്രമല്ല, സോഷ്യൽമീഡിയയിലടക്കം വൻ ചർച്ചകൾക്കാണ് വഴിവച്ചത്. റോബോട്ടൊക്കെ ആത്മഹത്യ ചെയ്യുമോ എന്ന് ഒരു വിഭാ​ഗം. തീരുമ്പോൾ തീരുമ്പോൾ പണി കൊടുത്താൽ ഏത് റോബോട്ടിനും ആത്മഹത്യ ചെയ്യാൻ തോന്നും എന്ന് മറുവിഭാ​ഗം. ഇപ്പോൾ, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷകർ. എന്തായാലും, സംഭവത്തിൽ ചർച്ചകൾ കൊഴുക്കവെ ഇപ്പോഴിതാ ആത്മഹത്യാ വാദങ്ങൾ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് വിദ​ഗ്ധർ.

Advertising
Advertising

യു.എ.ഇയിൽ റോബോട്ടിക് സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ട അലിരിസ ഗ്രൂപ്പിൻ്റെ ചെയർമാനും സിഇഒയുമായ അലിരിസ അബ്ദുൽ ഗഫൂർ പറയുന്നത് റോബോട്ട് ആത്മഹത്യ ചെയ്തെന്ന വാദം അടിസ്ഥാനരഹിതമാണെന്നാണ്. 'റോബോട്ടുകൾക്ക് സങ്കടം പോലുള്ള വികാരങ്ങൾ അനുഭവിക്കാനോ തങ്ങളെത്തന്നെ ഉപദ്രവിക്കാനോ സാധിക്കുമെന്നതിന് യാതൊരു തെളിവുമില്ല. തനിയെ കറങ്ങുന്നതും പടികളിൽ നിന്ന് താഴേക്ക് വീഴുന്നതും സാങ്കേതിക പ്രശ്‌നങ്ങളാകാം'- അദ്ദേഹം വ്യക്തമാക്കി.

'റോബോട്ട് നിർമിച്ച കമ്പനിക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ ആളുകൾക്ക് താൽപ്പര്യമുണ്ടാക്കാനുള്ള ഒരു മാർഗമാണിത്. ആളുകളിൽ അവരുടെ റോബോട്ടുകളെ കുറിച്ച് ജിജ്ഞാസ വളർത്താനുള്ള ഒരു സമർഥമായ മാർഗം. എന്നാൽ റോബോട്ടുകൾ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങിയെന്നോ മനുഷ്യരെപ്പോലെ വികാരങ്ങൾ ഉള്ളവരാണെന്നോ ഇതിനർഥമില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു. റോബോട്ട് നിർമിച്ച കാലിഫോർണിയൻ കമ്പനിയായ ബെയർ റോബോട്ടിക്‌സ് സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും, റോബോട്ടുകളെ കുറിച്ചും അവയ്ക്ക് മാനസിക സമ്മർദവും സങ്കടവും ഉണ്ടാകുമോ എന്നതിനെ കുറിച്ചും ആത്മഹത്യ ചെയ്യാൻ കഴിയുമോ എന്നുമൊക്കെ സോഷ്യൽമീഡിയയിൽ ചർച്ചകൾ തുടരുകയാണ്. റോബോട്ടുകൾ ഉപയോഗിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമായ ദക്ഷിണ കൊറിയയിൽ തന്നെ ഇത്തരമൊരു സംഭവം നടന്നു എന്നത് സാങ്കേതികവിദ്യകളുടെ ഭാവിയെന്ത് എന്നതിലേക്കും ചർച്ചകളെത്തിയിട്ടുണ്ട്.

സിറ്റി കൗൺസിലിൽ ഡോക്യമെന്ററി ഡെലിവറി, സിറ്റി പ്രമോഷൻ, പ്രാദേശിക നിവാസികൾക്ക് വിവരങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജ സ്വലതയോടെ ചെയ്തിരുന്ന റോബോട്ടാണ് 'അകാല ചരമം' പ്രാപിച്ചത്. കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സ് നി‍ർമിച്ച റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുമണിവരെയായിരുന്നു റോബോർട്ടിന്റെ പ്രവർത്തന സമയം. സ്വന്തമായി സിവിൽ സർവീസ് ഓഫീസർ കാർഡ് ഉണ്ടായിരുന്ന റോബോട്ട് ടയറില്ലാതെ എലിവേറ്ററുകൾ ഉപയോ​ഗിച്ചായിരുന്നു ഓരോ ഫ്ലോറുകളിലൂടെയും സഞ്ചരിച്ചിരുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News