'ഐസ്ക്രീം എന്ന് മിണ്ടിപ്പോകരുത്'; പാശ്ചാത്യ വാക്കുകളുടെ ഉപയോഗം നിരോധിച്ച് ഉത്തര കൊറിയ

പാശ്ചാത്യ വാക്കുകളുടെ അമിത ഉപയോഗം രാജ്യത്തെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിച്ചുവെന്നാണ് കിമ്മിന്‍റെ വാദം

Update: 2025-09-18 09:15 GMT

പ്യോങ്യാങ്: വിചിത്രമായ ഉത്തരവുകളും ഭരണ പരിഷ്കാരങ്ങളും ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല.ഇപ്പോഴിതാ പാശ്ചാത്യ വാക്കുകളുടെ ഉപയോഗം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് പ്രസിഡന്‍റ് കിം ജോങ് ഉൻ. ഐസ്ക്രീം. ഹാംബര്‍ഗര്‍, കരോക്കെ തുടങ്ങിയ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

പാശ്ചാത്യ വാക്കുകളുടെ അമിത ഉപയോഗം രാജ്യത്തെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിച്ചുവെന്നാണ് കിമ്മിന്‍റെ വാദം. സാധാരണയായി ഉപയോഗിക്കുന്ന കടമെടുത്ത പദങ്ങളും ദക്ഷിണ കൊറിയൻ പദപ്രയോഗങ്ങളും കർശനമായി അംഗീകൃത ഉത്തരകൊറിയൻ പദാവലി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നിരോധനം.

Advertising
Advertising

ഹാംബർഗർ എന്ന വാക്ക് ഉപയോഗിക്കുന്നതിനു പകരം ഡാജിൻഗോഗി ഗ്യോപ്പാങ് (മാട്ടിറച്ചി ഇടയിലുള്ള ഇരട്ട ബ്രെഡ്) എന്ന് പറയാൻ നിർദേശിക്കുന്നു. ഐസ്‌ക്രീമിനെ എസ്യുക്കിമോ (എസ്‌കിമോ) എന്ന് പറയണം. അതേസമയം കരോക്കെ മെഷീനുകളെ ഓൺസ്‌ക്രീൻ അകമ്പടി യന്ത്രങ്ങൾ എന്നാണ് പറയേണ്ടത്. പാശ്ചാത്യ വാക്കുകൾ ഒഴിവാക്കി ഉത്തരകൊറിയൻ പദാവലി പ്രോത്സാഹിപ്പിക്കാനുള്ള ബോധപൂർവമുള്ള ശ്രമവും ഭാഷയിലെ സാംസ്‌കാരിക കടന്നുകയറ്റം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിർദേശമെന്ന് ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ പറയുന്നു.

രാജ്യത്ത് പുതുതായി തുറന്ന വോൺസാൻ ബീച്ച് സൈഡ് റിസോർട്ടിൽ ജോലി ചെയ്യുന്ന ടൂർ ഗൈഡുകൾ സന്ദർശകരുമായി ഇടപഴകുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെയ്‍ലി എൻകെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായ് സര്‍ക്കാര്‍ പരിശീലന പരിപാടികളും നടത്തുന്നുണ്ട്. "ദക്ഷിണ കൊറിയൻ പദപ്രയോഗങ്ങളും വിദേശ പദങ്ങളും ഒഴിവാക്കിക്കൊണ്ട് ബോധപൂർവ്വം ഉത്തരകൊറിയൻ പദാവലി ഉപയോഗിക്കാൻ ടൂറിസം പ്രൊഫഷണലുകളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം," ഡെയ്‌ലി എൻ‌കെ റിപ്പോർട്ട് ചെയ്തു.

അതേസമയം വിദേശമാധ്യമങ്ങളോട് അകലം പാലിക്കുന്ന സമീപനമാണ് ഉത്തര കൊറിയ കുറച്ചുനാളുകളായി സ്വീകരിച്ചുപോരുന്നത്. വിദേശ സിനിമകളോ ടെലിവിഷൻ ഡ്രാമകളോ കാണുകയോ പങ്കുവെക്കുകയോ ചെയ്യുന്നവർക്ക് ഉത്തരകൊറിയൻ ഭരണകൂടം വധശിക്ഷ പ്രഖ്യാപിച്ചതായുള്ള വാര്‍ത്തകൾ പുറത്തുവന്നിരുന്നു. 2015 മുതൽ, വിദേശ മാധ്യമങ്ങൾ കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും മാത്രമല്ല, തങ്ങളുടെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്ത പദപ്രയോഗങ്ങളുടെ ഉപയോഗവും കുറ്റകരമാക്കിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News