ന്യൂയോര്‍ക്ക്: എണ്ണ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കരുതൽ ശേഖരം ഉപയോഗിക്കാൻ യു.എസ്. ക്രൂഡോയിൽ കരുതൽ ശേഖരത്തിൽ നിന്നും അൽപം ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തിൽ നിന്ന് 172 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ പുറത്തുവിടുമെന്നാണ് ട്രംപ് ഭരണകൂടം അറിക്കുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് എണ്ണവില ഉയരുകയും ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്.
"കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ എടുക്കും, അതിനുശേഷം ഞങ്ങൾ അത് നിറയ്ക്കും"- ഒരു ചാനല്‍ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു. "ഞാൻ ഒരിക്കൽ അത് നിറച്ചു, ഇനിയും ഞാൻ അത് നിറയ്ക്കും. എന്നാൽ ഇപ്പോൾ, ഞങ്ങളത് അല്പം എടുക്കുകയാണ്, അത് വില കുറയ്ക്കാൻ സഹായിക്കും''- അദ്ദേഹം വ്യക്തമാക്കി.
അടുത്ത ആഴ്ച മുതൽ എണ്ണവിട്ടുകൊടുക്കുന്ന പ്രക്രിയ ആരംഭിക്കുമെന്നും അത് പൂർത്തിയാക്കാൻ ഏകദേശം 120 ദിവസങ്ങൾ എടുക്കുമെന്നും യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയിലെ 32 അംഗരാജ്യങ്ങൾ ചേർന്ന് തങ്ങളുടെ അടിയന്തര ശേഖരത്തിൽ നിന്ന് 400 ദശലക്ഷം ബാരൽ എണ്ണ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യുഎസും എണ്ണ വിപണിയിലെത്തിക്കുന്നത്. ഈ സംഘടനയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നീക്കമാണിത്. യു.എസ്, ജപ്പാൻ, ജർമ്മനി, യു.കെ, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.
അതേസമയം എണ്ണ വില വീണ്ടും ഉയരുന്നു. 90 ഡോളറിലെത്തി. യുദ്ധം തീരുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയോടെ വില 82ലേക്ക് കുറഞ്ഞിരുന്നു