ബംഗ്ലാദേശിലെ പ്രതിഷേധം തുടരുന്നു; 160 വിദ്യാർഥികളെ ഇന്ത്യയിലെത്തിച്ചു

വിദ്യാർഥികൾക്കാവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു

Update: 2024-07-21 06:03 GMT

അഗർത്തല: സർക്കാർ ജോലി സംവരണത്തിനെതിരെ അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ലാദേശിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി. ഇതോടെ 158 ഇന്ത്യക്കാരും രണ്ട് നേപ്പാളി വിദ്യാർഥികളും ഉൾപ്പെടെ 160 വിദ്യാർഥികൾ ശനിയാഴ്ച ത്രിപുരയിലേക്ക് കടന്നു. വിദ്യാർഥികൾക്ക് യാത്രാ സൗകര്യത്തിനും താമസത്തിനും ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിവിധ ലാൻഡ് കസ്റ്റംസ് സ്റ്റേഷനുകളിലൂടെയും ചെക്ക് പോസ്റ്റുകളിലൂടെയും വീടുകളിലേക്ക് മടങ്ങി തുടങ്ങി. ബി.എസ്.എഫ് ഇവരെ സ്വാഗതം ചെയ്തു. അഖൗറ ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ (ഐസിപി) എത്തിയ ശേഷം എല്ലാ വിദ്യാർഥികൾക്കും ഭക്ഷണവും വെള്ളവും നൽകി. കൂടുതൽ വിദ്യാർഥികളെ പ്രതീക്ഷിക്കുന്നതായി ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Advertising
Advertising

അതേസമയം, ബംഗ്ലാദേശിൽ രാജ്യവ്യാപക നിരോധനാജ്ഞ ഏർപ്പെടുത്തി. ധാക്കയിലടക്കം സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവർക്കെതിരെ ഷൂട്ട് ഓൺ സൈറ്റ് ഓർഡർ പുറപ്പെടുവിച്ചു.

ശനിയാഴ്ച ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്തെത്തിയിരുന്നു. ബംഗ്ലാദേശിലെ 47 ജില്ലകളിലായി നടന്ന അക്രമത്തിൽ 105 പേർ കൊല്ലപ്പെടുകയും 1,500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ സർക്കാർ ജോലികളിലുള്ള സംവരണത്തിനെതിരെയാണ് വിദ്യാർഥി പ്രതിഷേധം. കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണമാണ്. സ്വതന്ത്യത്തിനായി 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിൽ വിദ്യാർഥി പ്രതിഷേധം അരങ്ങേറുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News