ലക്ഷങ്ങൾ സാക്ഷി; എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

ഇന്ത്യൻ സമയം അർധരാത്രി 12നാണ് സെന്റ്. ജോര്‍ജ് ചാപ്പലിൽ രാജ്ഞിയെ അടക്കം ചെയ്യുക.

Update: 2022-09-19 13:48 GMT
Advertising

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കുന്നു. രാവിലെ 11ന് ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബെയിലേക്കു കൊണ്ടുപോയി. യാത്രയിൽ 1600 സൈനികർ അകമ്പടിയേകി. എട്ടു കിലോമീറ്റര്‍ താണ്ടിയാണ് മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബെയിലെത്തിച്ചത്.

വെസ്റ്റ്മിൻസ്റ്റർ ആബെയിലാണ് സംസ്കാരത്തിന്റെ ആദ്യ ചടങ്ങുകൾ നടന്നത്. ശേഷം ഇവിടെ നിന്ന് വെല്ലിങ്ടൺ ആർച്ചിലേക്ക് മൃതദേഹം കൊണ്ടുപോയി. റോഡിന്റെ ഇരുവശത്തും രാജ്ഞിയെ അവസാന നോക്കുകാണാൻ ലക്ഷങ്ങളാണ് ഒത്തുകൂടിയത്.

ഇനി സെന്റ് ജോർജ് ചാപ്പലിൽ രാജകുടുംബാംഗങ്ങുടെയും പഴ്സനൽ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തിൽ, രണ്ടാംഘട്ട സംസ്കാര ചടങ്ങുകൾ നടക്കും. ഇന്ത്യൻ സമയം അർധരാത്രി 12നാണ് സെന്റ്. ജോര്‍ജ് ചാപ്പലിൽ രാജ്ഞിയെ അടക്കം ചെയ്യുക.

കഴിഞ്ഞവര്‍ഷം അന്തരിച്ച ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണ് രാജ്ഞിയുടെ അന്ത്യവിശ്രമം. 10 ദിവസത്തെ ദുഃഖാചരണത്തിനുശേഷം പൂര്‍ണ ഔദ്യോ​ഗിക ബഹുമതികളോടെയാണ് സംസ്കാരം ചടങ്ങുകൾ.

രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ചില സെലിബ്രിറ്റികൾ, ജീവകാരുണ്യ- ​​കമ്യൂണിറ്റി പ്രവർത്തനങ്ങൾക്കു ​​തിരഞ്ഞെടുക്കപ്പെട്ട നിരവധി സാധാരണ പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 2,000 അതിഥികളാണ് സംസ്കാര ചടങ്ങിനെത്തിയിരിക്കുന്നത്.

രാജ്ഞിയുടെ നീണ്ട ഭരണകാലത്ത് കണ്ട നിരവധി ലോകനേതാക്കൾ 200ഓളം രാജ്യങ്ങളെയും പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നവരിൽ ഉൾപ്പെടുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഉൾപ്പെടെ ആയിരത്തോളം ലോകനേതാക്കൾ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചു.

യു.കെയിൽ നിന്നുള്ള 10 ലക്ഷം പേരും ശവസംസ്കാര ചടങ്ങിന് സാക്ഷിയാവാനെത്തിയിട്ടുണ്ട്. ശവസംസ്കാര ചടങ്ങില്‍ സമ്പൂര്‍ണ നിശബ്ദതയ്ക്കു വേണ്ടി ഹീത്രോ വിമാനത്താവളത്തിലെ നൂറിലധികം വിമാന സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. സംസ്കാരച്ചടങ്ങിനോട് അനുബന്ധിച്ച് യു.കെയിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News