പെൺകരുത്ത്; യുദ്ധത്തിനിടെ യുക്രൈനിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് ഫിന്നിഷ് പ്രധാനമന്ത്രി

റഷ്യയുമായി 830 മൈൽ അതിർത്തി പങ്കിടുന്ന ഉത്തരയൂറോപ്യൻ രാഷ്ട്രമാണ് ഫിൻലാൻഡ്

Update: 2022-05-26 13:04 GMT
Editor : abs | By : Web Desk
Advertising

കിയവ്: റഷ്യൻ അധിനിവേശത്തിനിടെ യുക്രൈൻ സന്ദർശിച്ച് ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിൻ. സന്ദർശനത്തിന്റെ ദൃശ്യങ്ങൾ യുക്രൈൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. കിയവിലെ ബുചയിൽ കനത്ത മഴയ്ക്കിടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിട്ടായിരുന്നു മാരിന്റെ സന്ദർശനം. യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കിയുമായും അവർ കൂടിക്കാഴ്ച നടത്തി.

തലസ്ഥാനമായ കിയവിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കാണ് ബുച. റഷ്യൻ സേന സിവിലിയന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് ഇവിടെയാണ് എന്ന് നേരത്തെ യുക്രൈൻ ആരോപിച്ചിരുന്നു. ബുചയുടെ അടുത്ത നഗരമായ ഇർപിനിലും മാരിൻ സന്ദർശനം നടത്തിയതായി പ്രവ്ദ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 



നഗരത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഫിന്നിഷ് പ്രധാനമന്ത്രി അധികൃതരോട് ചർച്ച നടത്തിയതായി മാധ്യമങ്ങൾ പറയുന്നു. സന്ദർശനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഉടൻ നൽകുമെന്ന് ഫിന്നിഷ് സർക്കാറും ട്വിറ്ററിൽ അറിയിച്ചു. ഊർജം, പ്രതിരോധം തുടങ്ങിയ നിരവധി വിഷയങ്ങൾ മാരിൻ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.

റഷ്യയുമായി 830 മൈൽ അതിർത്തി പങ്കിടുന്ന ഉത്തരയൂറോപ്യൻ രാഷ്ട്രമാണ് ഫിൻലാൻഡ്. 2019 ഡിസംബറിലാണ് സന്ന മാരിന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാൾ കൂടിയാണ് 37കാരിയായ ഇവർ. ഫിന്നിഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. 2020ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വനിതകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.  


അതിനിടെ, യുക്രൈനിലെ ഡോൺബാസ് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പോരാട്ടം റഷ്യ ശക്തമാക്കി. യുദ്ധം മൂന്നു മാസം പിന്നിടുമ്പോഴാണ് റഷ്യൻ വിമതരുടെ ശക്തികേന്ദ്രമായ ഡോൺബാസ് മേഖലയിൽ റഷ്യ ശക്തമായ അക്രമണം തുടരുന്നത്. ഈ പ്രദേശത്ത് അകപ്പെട്ട യുക്രൈൻ സൈനികർക്ക് നിലവിൽ പുറത്തു കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. 

ലോകം മാന്ദ്യത്തിലേക്കെന്ന് ലോകബാങ്ക്

യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പു നൽകി. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നാണ് ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസിന്റെ വിലയിരുത്തൽ. കോവിഡിനെത്തുടർന്ന് ചൈനയിൽ തുടരുന്ന ലോക്ഡൗണും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും മാൽപാസ് വ്യക്തമാക്കി.

യൂറോപ്പില്‍ ജർമനി ഉൾപ്പെടെ പല രാജ്യങ്ങളിലും ഊർജ പ്രതിസന്ധി രൂക്ഷമാണ്. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക മേഖലയെ പോലും സമ്മർദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണ, ഊർജ, ഇന്ധന ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളുടെ വളർച്ചാ നിരക്ക് അനുമാനം ലോകബാങ്ക് കുറച്ചിട്ടുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News